സൗദിയില്‍ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന തൊഴിലാളിക്ക് രണ്ട് വര്‍ഷം വിലക്ക്; എക്‌സിറ്റില്‍ പോവുകയോ മറ്റു കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ചു രാജ്യത്ത് തുടരുകയോ ചെയ്യുന്നവര്‍ക്കും നിയമം ബാധകം

single-img
21 March 2019

സൗദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോവുന്ന തൊഴിലാളിക്കു രണ്ട് വര്‍ഷത്തേക്ക് രാജ്യത്ത് തിരിച്ചെത്തുന്നതിന് തൊഴിലുടമക്ക് വിലക്കേര്‍പ്പെടുത്താമെന്ന് തൊഴില്‍ മന്ത്രാലയം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ അധ്യാപകര്‍ തുടങ്ങിയവര്‍ക്കും ഇത് ബാധകമാണെന്നു മന്ത്രാലയം അറിയിച്ചു.

നേരത്ത സൗദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോകുന്ന വിദേശിക്ക് മറ്റൊരു വിസയില്‍ ജോലിക്കായി രാജ്യത്ത് തിരിച്ചെത്താന്‍ കഴിയുമായിരുന്നു. ഫൈനല്‍ എക്‌സിറ്റില്‍ പോയ വിദേശ തൊഴിലാളി രണ്ടുവര്‍ഷത്തിനുള്ളില്‍ നേരത്തെ ജോലിചെയ്ത സ്ഥാപനത്തിന് സമാനമായ രീതിയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ജോലിക്കായി വരുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ പഴയ തൊഴിലുടമക്ക് അധികാരമുണ്ടായിരിക്കുമെന്ന് തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു.

സ്ഥാപനങ്ങളുടേയും കമ്പനികളുടേയും വാണിജ്യ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും വാണിജ്യ വ്യവസായങ്ങളെ ഇത് ബാധിക്കുമെന്നതിന്റെ പേരിലുമാണ് ഇത്തരത്തില്‍ തൊഴിലുടമക്ക് തൊഴിലാളിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവകാശമുണ്ടാവുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ സമാനമായ തൊഴിലില്‍ സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് കൂടുമാറുന്ന പ്രവണത പ്രകടമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. വിവിധ കാരണങ്ങളാല്‍ തൊഴിലുടമയില്‍ നിന്നും ഇത്തരക്കാര്‍ എക്‌സിറ്റിന് ശ്രമിക്കാറുണ്ട്. എക്‌സിറ്റില്‍ പോവുകയോ മറ്റു കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ചു രാജ്യത്ത് തുടരുകയോ ചെയ്യുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്.