സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധികാരം വെട്ടിക്കുറച്ചു
സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധികാരം സൽമാൻ രാജാവ് വെട്ടിക്കുറച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ നടന്ന പല സുപ്രധാന പരിപാടികളിലും രാജകുമാരൻ പങ്കെടുത്തില്ല. സാന്പത്തിക-ധനകാര്യ അധികാരങ്ങളിലാണു കുറവുവരുത്തിയതെന്നാണു റിപ്പോർട്ട്.പാശ്ചാത്യ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൽമാൻ ബിൻ അബ്ദൽ അസീസ് രാജാവ് തന്റെ മുപ്പത്തിമൂന്നുകാരനായ പുത്രന്റെ പല നടപടികളിലും അതൃപ്തനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. രാജകുമാരന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതു പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ, മുതിർന്ന മന്ത്രിമാരുടെ യോഗത്തിൽ രാജാവ് ഇക്കാര്യമറിയിച്ചതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. ആ യോഗത്തിൽ വരാൻ ആവശ്യപ്പെട്ടിട്ടും രാജകുമാരൻ ചെന്നില്ല.
ജമാൽ ഖഷോഗി എന്ന മാധ്യമപ്രവർത്തകനെ തുർക്കിയിലെ സൗദി എംബസിയിൽ കൊല്ലിച്ചത് മുഹമ്മദ് രാജകുമാരനാണെന്ന് അമേരിക്ക കരുതുന്നു. രാജകുമാരനെ നീക്കംചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മർദം ചെലുത്തുമെന്നു പലരും കരുതിയിരുന്നു. സൗദി രാജാവിന്റെയും രാജകുടുംബത്തിന്റെയും ഗവൺമെന്റിന്റെയും വിദേശ നിക്ഷേപങ്ങളുടെ മേൽനോട്ടം മുസായിദ് അൽ ഐബാൻ എന്ന വിശ്വസ്ത ഉപദേഷ്ടാവിനെയാണു രാജാവ് ഏല്പിച്ചിരിക്കുന്നത്. ഹാർവഡിൽ വിദ്യാഭ്യാസം ചെയ്ത മുസായിദിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും നിയമിച്ചു.
സൽമാൻ രാജാവ് 2015 ഏപ്രിലിൽ രാജാവായപ്പോൾ സഹോദരപുത്രൻ മുഹമ്മദ് ബിൻ നയിഫിനെയാണു കിരീടാവകാശിയാക്കിയത്. ഇളയസഹോദരൻ മുഖ്റിൻ രാജകുമാരനെ മാറ്റിക്കൊണ്ടായിരുന്നു ഇത്. പിന്നീടു പുത്രൻ മുഹമ്മദ് രാജകുമാരനെ ഉപ കിരീടാവകാശിയാക്കി. 2017ൽ മുഹമ്മദ് ബിൻ നയിഫിനെ നീക്കി പുത്രൻ മുഹമ്മദിനെ ഏക കിരീടാവകാശിയാക്കി.