ഗോവയിൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങു നടന്നത് അർധരാത്രിയിൽ
അർധരാത്രിവരെ നീണ്ട നാടകീയതയ്ക്കുശേഷം ഗോവയിൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭൂരിപക്ഷം തെളിയിച്ചുള്ള എംഎൽഎമാരുടെ പട്ടിക ബിജെപി നേതാക്കൾ രാത്രി പന്ത്രണ്ടുമണിക്കാണ് ഗവർണർക്ക് കൈമാറിയത്.
രാജ്ഭവനിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് നടന്ന ചടങ്ങിൽ ഗവര്‍ണര്‍ മൃദുല സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയെ കൂടാതെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ള ബിജെപി നേതാക്കൾ രാജ്ഭവനിൽ എത്തിയിരുന്നു. അതേസമയം, ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പരീക്കറുടെ നിര്യാണത്തോടെ ഗോവ നിയമസഭയുടെ അംഗബലം 36 ആയി ചുരുങ്ങി. കോണ്‍ഗ്രസിന് 14 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 12 പേരുണ്ട്. എംജിപിക്കും ഗോവ ഫോർവേഡ് പാർട്ടിക്കും മൂന്ന് അംഗങ്ങൾ വീതമുണ്ട്. ഒരു സ്വതന്ത്രനും എൻസിപി എംഎൽഎയും ബിജെപിയെ പിന്തുണയ്ക്കുന്നു.
ഘടകകക്ഷി നേതാക്കളുമായും പാർട്ടി നേതാക്കളുമായും ഗഡ്കരി തിങ്കളാഴ്ച രാത്രി തന്നെ ചർച്ചകൾ നടത്തിയിരുന്നു. ഇതോടെ സ്പീക്കറായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി പദത്തിൽ ഉറപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഞായറാഴ്ച അന്തരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പ്രതിസന്ധി രൂപപ്പെട്ടത്.