മിന്നൽ ഹർത്താൽ; രജിസ്റ്റർ ചെയ്ത 193 കേസുകളിൽ 190 എണ്ണത്തിലും ഡീൻ കുര്യാക്കോസ് പ്രതി; ഹർത്താൽ തങ്ങൾ അറിഞ്ഞിട്ടേയില്ലെന്നു യുഡിഎഫ് ജില്ല ചെയർമാനും കൺവീനറും
കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ അപ്രതീക്ഷിത ഹർത്താൽ കോടതി കയറിയതിനു പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് 190 കേസുകളിൽ പ്രതി. ഹർത്താലുമായി ബന്ധപ്പെട്ട് ആകെ 193 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
കാസർകോട് പെരിയയിൽ ശരത് ലാൽ, കൃപേഷ് എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, സിപിഎം നേതാവ് പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാത്രിയാണ് യൂത്ത് കോൺഗ്രസ് ഫെബ്രുവരി 18 ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.
അപ്രതീക്ഷിത ഹർത്താലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ പട്ടികയും സത്യവാങ്മൂലത്തിനൊപ്പം പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിറ്റി, റൂറൽ തിരിച്ചുള്ള കേസുകളുടെ പട്ടികയാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കാസർകോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത 23 കേസുകളിൽ യുഡിഎഫ് ജില്ല ചെയർമാൻ എംസി കമറുദ്ദീനെയും കൺവീനർ എ. ഗോവിന്ദൻ നായരെയും പ്രതിയാക്കിയിട്ടുണ്ട്. ഈ മൂന്നു പേരും ഹർത്താലിന് ആഹ്വാനം ചെയ്തതായും ആഹ്വാനം നടത്തിയിട്ടില്ലെന്ന കമറുദ്ദീന്റെയും ഗോവിന്ദൻനായരുടെയും വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ ഇവർ ഹർത്താൽ ആഹ്വാനം നടത്തിയതിന് തെളിവുണ്ട്. ഹർത്താലിൽ 2,64,200 രൂപയുടെ നഷ്ടമാണുണ്ടായത്. കെഎസ്ആർടിസിക്കും വലിയ നഷ്ടമുണ്ടായി. സ്വകാര്യബസുകൾക്കുണ്ടായ നഷ്ടം വിലയിരുത്തണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.