സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ താഴേക്ക്; നൂറു രാജ്യങ്ങളുടെ പട്ടികയിൽ 84-ാം സ്ഥാനം
ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു കഴിഞ്ഞതിന് പിന്നാലെ വനിതാ സൗഹാർദ്ദ പട്ടികയിൽ ഇന്ത്യക്ക് തിരിച്ചടി. സ്തീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വീണ്ടും താഴേക്കിറങ്ങി. നൂറ് രാജ്യങ്ങളുടെ പട്ടികയില്‍ 84-ാം സ്ഥാനത്താണ് രാജ്യം.
വിമെന്‍സ് ലിവബിളിറ്റി ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം നോര്‍വേയ്ക്കാണ്. രണ്ടാമത് സ്വീഡനും. കാനഡ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് പോയന്റു പട്ടികയില്‍ പിന്നീടുള്ളത്. വെറും നാല് പോയന്റ് മാത്രമാണ് ഇന്ത്യയിലെ സ്ത്രീ സുരക്ഷയ്ക്കുള്ളത്.
ഇന്ത്യയിലെ സ്ത്രീകൾ വീടിനുള്ളിലും സമൂഹത്തിലും വേണ്ടതു പോലെ പരിഗണിക്കപ്പെടുന്നില്ലെന്നും തുറന്ന മനോഭാവം പൊതു സമൂഹത്തില്‍ നിന്നോ തൊഴിലിടങ്ങളില്‍ നിന്നോ ലഭിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യം, സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അസമത്വം, നിയമങ്ങള്‍, തൊഴില്‍ എന്നിവയെ അടിസ്ഥാനമാക്കി കൂടിയാണ് രാജ്യങ്ങളുടെ സ്ഥാനം നിര്‍ണയിച്ചത്.
മറ്റ് മേഖലകളില്‍ ഇന്ത്യയ്ക്ക് പുരോഗതിയുണ്ടെങ്കിലും സ്ത്രീകള്‍ നേരിടുന്ന അസമത്വവും സുരക്ഷിതത്വമില്ലായ്മയും അതിഭീകരമാണെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ മറ്റ് രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ഇന്ത്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് വിമന്‍സ് ലിവബിലിറ്റി ഇന്‍ഡക്‌സിനായി നടത്തിയ പഠനത്തില്‍ പറയുന്നത്.