ലോക്സഭാ സ്ഥാനാർത്ഥികളായ എംഎൽഎമാർ വിജയിച്ചാൽ സംസ്ഥാനത്ത് പിന്നെ വരുന്നത് തെരഞ്ഞെടുപ്പ് കാലം
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സ്ഥാനാർഥിപ്പട്ടികയിൽ രണ്ട് എംഎൽഎമാർ ഉൾപ്പെട്ടതിനു പിന്നാലെ സിപിഎം പട്ടികയിലും മൂന്നു പേരെ ഉൾപ്പെടുത്തിയത് ചർച്ചയാകുന്നു. ഇതിനിടെ പൂഞ്ഞാർ എംഎൽഎ പി.സി. ജോർജും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. എംഎൽഎ, എംപി ആയാൽ ആറുമാസത്തിനുള്ളിൽ ഒരു സ്ഥാനം ഒഴിയണമെന്നതാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ.
ഇപ്പോഴത്തെ നിലയിൽ കേരളത്തിൽ മത്സരിക്കുന്ന എംഎൽഎമാർ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ രാജിവയ്ക്കുന്നത് എംഎൽഎ സ്ഥാനം തന്നെയാകും. അങ്ങനെയെങ്കിൽ 2021 മേയ് വരെ കേരള നിയമസഭയ്ക്ക് കാലാവധി ഉള്ളതിനാൽ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. മത്സരിക്കുന്ന എംഎൽഎമാർ വിജയിച്ചാൽ അതിനെത്തുടർന്ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പുകളുടെ പുഷ്കലകാലമായിരിക്കും ഉണ്ടാകുക.
നെടുമങ്ങാട് മണ്ഡലത്തിൽ മത്സരിക്കുന്ന സി. ദിവാകരൻ അടൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ചിറ്റയം ഗോപകുമാർ എന്നിവർ സിപിഐയെ പ്രതിനിധീകരിക്കുമ്പോൾ എ. പ്രദീപ് കുമാർ (കോഴിക്കോട്), എ.എം. ആരിഫ് (അരൂർ), വീണാ ജോർജ് (ആറന്മുള), പി.വി.അൻവർ (പൊന്നാനി) എന്നിവർ സിപിഎം പട്ടികയിലുണ്ട്.
ഇതിനിടെ യുഡിഎഫിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവരാനിരിക്കുമ്പോൾ ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയുടെയും പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് കോണ്ഗ്രസ് ഹൈക്കമാൻഡിന്റേത്. എന്നാൽ സംസ്ഥാനത്തു തയാറാക്കിയ പട്ടികയിൽ പല മണ്ഡലങ്ങളിലേക്കും എംഎൽഎമാരുടെ പേരുകൾ നിർദേശിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.