ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു, പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തും പുറത്ത്

single-img
9 March 2019

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍നിന്ന് ഇന്ത്യന്‍ താരം കെ ശ്രീകാന്തും പുറത്തായി. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ജപ്പാന്‍ താരം കെന്റോ മൊമൊട്ടയാണ് 12-21, 16-21 എന്ന സ്‌കോറില്‍ ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്. ഇതോടെ മൊമൊട്ടയ്ക്കെതിരെ തുടര്‍ച്ചയായ എട്ടാം പരാജയമാണ് ശ്രീകാന്ത് ഏറ്റുവാങ്ങിയത്.

കഴിഞ്ഞദിവസം വനിതാ സിംഗിള്‍സില്‍ സൈന നേവാള്‍ പുറത്തായതോടെ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ശ്രീകാന്ത്. എന്നാല്‍, പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചില്ല. രണ്ട് സെറ്റിലും ജാപ്പനീസ് താരം ശ്രീകാന്തിനെതിരെ വ്യക്തമായ മേധാവിത്വത്തോടെ തന്നെയാണ് മുന്നേറിയത്. ഓള്‍ ഇംഗ്ലണ്ടില്‍ നാലുതവണ നേര്‍ക്ക്‌നേര്‍ വന്നപ്പോഴും ശ്രീകാന്തിന് തോല്‍വി തന്നെയായിരുന്നു ഫലം.

ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് തായ്പേയിയുടെ തായ് സൂവിനോടാണ് കഴിഞ്ഞ ദിവസം സൈന പരാജയപ്പെട്ടത്. സ്‌കോര്‍ 15-21, 19-21. ആദ്യ സെറ്റില്‍ എളുപ്പം കീഴടങ്ങിയെങ്കിലും, രണ്ടാം സെറ്റില്‍ സൈന മികച്ച പോരാട്ടമാണ് കാഴ്ചവെച്ചിരുന്നു. നേരത്തെ ഏറ്റുമുട്ടിയപ്പോഴും തായ് സൂവിനെ മറികടക്കാന്‍ സൈനയ്ക്ക് സാധിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷയായിരുന്ന പിവി സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടിരുന്നു.