അതിർത്തിയിലെ പൗരന്മാർ ബങ്കറുകൾ നിർമിക്കണം, രാത്രിയിൽ വിളക്കുകൾ തെളിക്കരുത്; ഇന്ത്യയുടെ തിരിച്ചടി ഭയന്ന് സ്വന്തം പൗരന്മാർക്ക് പാകിസ്ഥാൻ്റെ നിർദ്ദേശം
പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയുടെ തിരിച്ചടി ഉണ്ടാകുമെന്ന ഭയത്തിൽ പാക് സൈന്യം തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞതായി റിപ്പോർട്ടുകൾ. ബലൂചിസ്ഥാനിലെ പാക് സൈനിക കേന്ദ്രത്തിലും പാക് അധിനിവേശ കശ്മീരിലും ലഭിച്ച രണ്ട് സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.
ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനവും സൈനിക കേന്ദ്രവുമായ ക്വേറ്റയിൽ ആശുപത്രി അധികൃതരോട് യുദ്ധം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ വേണ്ട മുൻകരുതലുകളെടുക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അതിർത്തിയിലെ താമസക്കാരിൽ ബങ്കറുകൾ ഇല്ലാത്തവരുണ്ടെങ്കിൽ ഉടൻ അവ നിർമിക്കണം. രാത്രിയിൽ അനാവശ്യമായി വിളക്കുകൾ തെളിക്കരുതെന്നും കത്തിൽ പറയുന്നു. നിയന്ത്രണ രേഖയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രദേശിക ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുദ്ധം ഉണ്ടാകുകയാണെങ്കിൽ സിന്ധ്, പഞ്ചാബ് മേഖലകളിലെ സൈനിക, സിവിൽ ആശുപത്രികളിൽനിന്നുള്ള പരിക്കേറ്റ സൈനികരെ ക്വേറ്റയിലെ ആശുപത്രി സ്വീകരിക്കേണ്ടിവരുമെന്നാണ് ക്വേറ്റയിലെ കരസേന കമാൻഡർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയിലെ സിവിൽ ആശുപത്രികളിലെ കിടക്കകളിൽ 25 ശതമാനം സൈനികർക്കായി നീക്കി വയ്ക്കണമെന്നും കത്തിൽ പറയുന്നു.
നിയന്ത്രണരേഖയിലെ നീലും, ജിലും, റാവൽകോട്ട്, ഹവേലി, കോത്ലി, ഭിംബർ എന്നിവിടങ്ങളിലെ പ്രദാശിക ഭരണകൂടത്തിനും പാക് സർക്കാർ നോട്ടീസ് അയച്ചു. പ്രദേശ നിവാസികൾ ഇന്ത്യയിൽനിന്നുള്ള ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂട്ടംകൂടുന്നത് ഒഴിവാക്കുകയും രക്ഷപെടാൻ സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കുകയും വേണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.