പശ്ചിമബംഗാളിലെ ബിജെപി റാലിയിൽ പങ്കെടുത്ത മോദിയ്ക്ക് ഉപഹാരമായി ലഭിച്ചത് കാണ്ടാമൃഗത്തിൻ്റെ ശില്പം: സ്വന്തം പാർട്ടിക്കാർ തന്നെ ട്രോളിത്തുടങ്ങിയെന്നു സോഷ്യൽ മീഡിയ
പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയില്‍ ബിജെപി റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരമായി ലഭിച്ചത് കാണ്ടാമൃഗത്തിൻ്റെ ശില്പം. കാണ്ടാമൃഗത്തെ ശിൽപം മോദിക്ക് ബിജെപി പ്രവർത്തകർ സമ്മാനിച്ചതിനെതിരെ സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുകയാണ്. സ്വന്തം പാർട്ടിക്കാർ തന്നെ പ്രധാനമന്ത്രിയെ ട്രോളിത്തുടങ്ങിയെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
ബിജെപി റാലിയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണങ്ങൾ ഉയർത്തിയിരുന്നു. സംസ്ഥാനത്തെ ജനങ്ങളെ ഇടനിലക്കാർക്കും സിൻഡിക്കേറ്റുകൾക്കും വിട്ടുകൊടുത്ത് മമതാ പ്രധാനമന്ത്രിയാകാൻ മോഹിച്ചു നടക്കുകയാണെന്നു നരേന്ദ്ര മോദി പറഞ്ഞു. ബംഗാളിൽ ഭരണം ദീദിയുടെ കയ്യിൽ ആണെങ്കിലും ഭരിക്കുന്നത് ‘ദാദ’കളാണെന്നു മോദി പറഞ്ഞു.
ബംഗാളിയായ നേതാജി ഇന്ത്യയുടെ ഐക്യത്തിനായി പ്രവർത്തിച്ചയാളാണ്. എന്നാൽ ഇപ്പോഴത്തെ ബംഗാൾ മുഖ്യമന്ത്രി ജനങ്ങളെ കൊള്ളയടിച്ചവർക്കുവേണ്ടി ധര്‍ണയിരിക്കുന്ന ആളാണെന്നു പ്രധാമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു. യുവാക്കള്‍ തൊഴിലുതേടി നാടുവിടുകയാണ്. മമത സര്‍ക്കാര്‍ നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുകയാണെന്നും മോദി ആരോപിച്ചു.