ഹർത്താൽ നടത്തുന്നവരോട് ഒരു അഭ്യർത്ഥന; ഹർത്താലിൽ നിന്ന് പാൽ, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കുന്നതു പോലെ സ്കൂളുകളെയും ഒഴിവാക്കണം:ആവശ്യവുമായി വിദ്യാർത്ഥികൾ
ഹർത്താലിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരത്തിലുള്ള വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ രംഗത്ത്. ഹർത്താലിൽ നിന്ന് പാൽ, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കുന്നതു പോലെ സ്കൂളുകളെയും ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യവുമായി വിദ്യാർത്ഥികൾ തിരുവന്തപുരത്ത് പത്രസമ്മേളനം നടത്തി.
യുണൈറ്റഡ് സ്കൂൾ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികൾ സംഘടിച്ചത്. 220 അധ്യയന ദിവസങ്ങൾ ലഭിക്കേണ്ടിടത്ത് ഈ വർഷം 145 ദിവസമാണ് ക്ലാസ് നടന്നത്. ഇനിയുള്ള കാലംകൂടി കണക്കാക്കിയാൽ 185 സാധ്യായന ദിവസത്തിൽ കൂടുതൽ വരില്ലെന്നും വിദ്യാർഥികൾ പറയുന്നു. സ്കൂൾ സമയം കുറയുന്നതിനനുസരിച്ച് പഠനഭാരം കുറയുന്നില്ല എന്നുള്ളതും ഇവർ ചൂണ്ടിക്കാട്ടുന്നു.
പഠിപ്പിച്ചു തീരാത്ത ഈ പാഠഭാഗങ്ങൾ തങ്ങൾ എങ്ങനെ പഠിക്കുമെന്നും എങ്ങനെ പരീക്ഷ എഴുതുമെന്നും അവർ ചോദിക്കുന്നു. ഹർത്താൽ മറ്റു സംസ്ഥാനങ്ങളിൽ അപൂർവമാണ്. പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സ്കൂളിന്റെ പ്രവർത്തനം ആരും തടസപ്പെടുത്തില്ല. ഇവിടെ ആദ്യം തടയുക സ്കൂൾ ബസാണ്. തങ്ങൾ മത്സരിക്കേണ്ടത് ആരോടാണെന്നും ആരിതിനൊക്കെ ഉത്തരം പറയുമെന്നും വിദ്യാർഥികൾ ചോദിക്കുന്നു.
പട്ടം സെന്റ് മേരീസ് സ്കൂളിലെ അഫ്‌ന, വിഴിഞ്ഞം സെന്റ് ഫ്രാൻസിസ് സെക്കൻഡറി സ്കൂളിലെ ഭവ്യ, കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ അങ്കിത് പ്രവീൺ, കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ ദേവിക, ആറ്റുകാൽ ചിന്മയയിലെ അപൂർവ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് നിവേദനം നൽകാനാണ് കുട്ടികളുടെ പരിപാടി.