സൗദിയിൽ തൊഴില്‍ വിസയുടെ കാലാവധി നീട്ടി
സൗദി തൊഴിൽ മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി രണ്ട് വർഷമായി വർധിപ്പിച്ചു. നേരത്തെ ഒരു വര്‍ഷമാക്കി കുറച്ച തീരുമാനം റദ്ദാക്കിയാണ് തീരുമാനം. പുതിയ നീക്കം തൊഴില്‍ വിപണിക്ക് ഗുണമാകും.
തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. നേരത്തെ ഇത് ഒരു വര്‍ഷം വരെയായിരുന്നു കാലാവധി. നിലവിൽ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നൽകിയാണ് മന്ത്രാലയം ഉത്തരവിറിക്കിയത്. ഇതിനു പ്രത്യേക ഫീസും നല്‍കേണ്ടതില്ല.
വിസ കാലാവധി രണ്ട് വർഷമാക്കുന്നതിലൂടെ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് വിസ, റിക്രൂട്ടിങ് നടപടികളില്‍ ഗുണമുണ്ടാക്കും. കൂടാതെ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കലും കാലാവധി നീട്ടി നൽകുന്നതിന്റെ ലക്ഷ്യമാണ്. മന്ത്രാലയം അനുവദിച്ച വിസയിൽ കൂടുതൽ സാവകാശമെടുത്ത് ആവശ്യമെങ്കിൽ മാത്രം വിദേശ റിക്രൂട്ടിങ് നടത്താം. ഒപ്പം അനുയോജ്യരായ സ്വദേശികളെ കണ്ടെത്താനും ഇതിലൂടെ സാധിക്കും. ഇതാണ് തൊഴിൽ മന്ത്രാലയത്തിന്റെ പ്രതീക്ഷ.