അറസ്റ്റ് ഭയന്ന് പ്രവർത്തകരുടെ നിസ്സഹകരണം; ശബരിമല കർമസമിതി നടത്താനിരുന്ന രഥയാത്രയും സെക്രട്ടറിയേറ്റ് വളയലും ഉപേക്ഷിച്ചു
ശബരിമല വിഷയത്തില്‍ ശബരിമല കർമസമിതി ഈ മാസം 11 മുതല്‍ 13വരെ നടത്താനിരുന്ന രഥയാത്ര ഉപേക്ഷിച്ചു. കര്‍മ്മ സമിതി ആഹ്വാനം ചെയ്ത സമര രൂപങ്ങളും മാറ്റമുണ്ട്. സെക്രട്ടേറിയറ്റ് വളയലും ഉപേക്ഷിച്ചതാണ് റിപ്പോർട്ടുകൾ.
പുത്തരിക്കണ്ടത്ത് 19 ന് മഹാ സമ്മേളനവും 10ന് സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കുവാനാണ് ഇപ്പോഴത്തെ തീരുമാനം. ഹര്‍ത്താല്‍ അക്രമങ്ങളുടെ പേരില്‍ രഥയാത്രക്ക് പല സ്ഥലത്തും അനുമതി ലഭിക്കുന്നതില്‍ നേരിടുന്ന തടസ്സമാണ് രഥയാത്ര ഉപേക്ഷിക്കാന്‍ കാരണമായി പറയുന്നത്. എന്നാൽ ഹർത്താൽ ആക്രമണങ്ങളുടെ പേരിൽ ഭരണകൂടം സ്വീകരിച്ച കർശന നടപടികൾ മൂലം പ്രവർത്തകർ രംഗത്തിറങ്ങാൻ ഭയപ്പെടുന്നവരാണ് സംഘടനയുടെ തീരുമാനത്തിന് പിന്നിലെന്ന് സൂചനകളുണ്ട്.
11, 12, 13 തീയതികളിലെ രഥയാത്രക്ക് പകരം 10ന് സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. നാമജപം, പൊതുസമ്മേളനം എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും. സമരരൂപങ്ങളിലും കാര്യമായ മാറ്റം കര്‍മ്മ സമിതി വരുത്തിയിട്ടുണ്ട്. ഈ മാസം 18ന് നിശ്ചയിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് മാറ്റി 19ന് പുത്തരിക്കണ്ടത്ത് മഹാസമ്മേളനം നടത്തുമെന്നാണ് സൂചന. പരിപാടിയില്‍ ശ്രീ ശ്രീ രവിശങ്കറും പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.