ഇനിമുതല്‍ സൗദിയിലെ മുഴുവന്‍ പ്രവാസികള്‍ക്കും ലെവി ബാധകമാകും

single-img
6 January 2019

സൗദിയില്‍ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ലെവി ബാധകമാക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. നിലവില്‍ നാല് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലെവിയില്‍ ഇളവുണ്ട്. ഒന്‍പത് പേരുള്ള സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായും ഇളവുകള്‍ അനുവദിക്കുന്നുണ്ട്.

ഇത് പൂര്‍ണമായും എടുത്ത് കളയാനാണ് പദ്ധതിയെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനകം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ലെവി ബാധകമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ 2016ന് ശേഷം സ്ഥാപിച്ച ചെറുകിട സ്ഥാപനങ്ങള്‍ക്ക് മുന്‍ശആത്ത് സംവിധാനം വഴി 80 ശതമാനം ലെവി നിബന്ധനകള്‍ക്ക് വിധേയമായി തിരിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നു. അതേസമയം, 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ മൂന്നാം ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. മെഡിക്കല്‍ ഉപകരണങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, കാര്‍ സ്‌പെയര്‍ പാര്‍ട്‌സ്, കാര്‍പെറ്റ്‌സ്, ബേക്കറി എന്നീ മേഖലകളിലാണ് മൂന്നാംഘട്ട സൗദിവത്കരണം.