പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 326ന് പുറത്ത്; ഇശാന്തിന് നാലു വിക്കറ്റ്

single-img
15 December 2018

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 326ന് പുറത്ത്. രണ്ടാം ദിനം ആറിന് 277 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് 49 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളു. ശേഷിച്ച നാലു വിക്കറ്റും ഇന്ത്യന്‍ ബോളര്‍മാര്‍ പിഴുതെടുത്തു.

രണ്ടാം ദിനം ഇന്ത്യന്‍ ബോളിംഗിനെ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയിനെ 38ന് ബുംമ്ര പുറത്താക്കി. പാറ്റ് കമ്മിന്‍സിനെ ഉമേഷ് യാദവും പവലിയന്‍ കയറ്റി. പിന്നാലെ സ്റ്റാര്‍ക്കിനെയും ജോഷിനെയും ഇഷാന്തും വീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്തിന് രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഉമേഷും വിഹാരിയും ബുംറയും ഉറച്ച പിന്തുണ നല്‍കി.

മാര്‍ക്കസ് ഹാരിസ് (70), ആരോണ്‍ ഫിഞ്ച് (50), ട്രാവിസ് ഹെഡ് (58) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഓസീസിന് തുണയായത്. ഷോണ്‍ മാര്‍ഷ് 45 റണ്‍സ് നേടി. നാല് പേസര്‍മാര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ആക്രമണത്തെ ഓസീസ് ഓപ്പണര്‍മാര്‍ ഫലപ്രദമായി നേരിട്ടതോടെ മികച്ച തുടക്കം ആതിഥേയര്‍ക്ക് ലഭിച്ചു.

ഹാരിസ് ഫിഞ്ച് കൂട്ടുക്കെട്ട് 112 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഞൊടിയിടയില്‍ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 50 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാത്. ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഫിഞ്ച്.

ആറ് ഫോര്‍ ഉള്‍പ്പെടെയാണ് ഫിഞ്ച് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പിന്നാലെ എത്തിയ ഉസ്മാന്‍ ഖവാജയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. 38 പന്ത് നേരിട്ട താരം നേടിയത് വെറും അഞ്ച് റണ്‍ മാത്രം. ഖവാജയെ ഉമേഷ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു.

അധികം വൈകാതെ ഹാരിസും കൂടാരം കയറി. വിഹാരിയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്. 10 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു ഹാരിസിന്റെ ഇന്നിങ്‌സ്. ഹാന്‍ഡ്‌സ്‌കോംപി (7)നെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ മടക്കി അയച്ചു.

ഇശാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്തിന്റെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കോലി മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് ഷോണ്‍ മാര്‍ഷും (48) ട്രാവിസ് ഹെഡു (58)മാണ് ഓസീസിനെ മാന്യമായ ടോട്ടലിലേക്ക് നയിച്ചത്.

84 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മാര്‍ഷിനെ പുറത്താക്കി വിഹാരി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. സ്ലിപ്പില്‍ രഹാനെ പിടികൂടുകയായിരുന്നു. ആദ്യദിനം അവസാനിക്കുന്നതിന് മുന്‍പ് ട്രാവിസ് ഹെഡിനെ (58) മടക്കി അയച്ച് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിക്കുകയായിരുന്നു.