യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി ഉടമയായ മലയാളി രാജ്യം വിട്ടു; 2000ത്തോളം ജീവനക്കാര്‍ പ്രതിസന്ധിയില്‍

single-img
15 December 2018

യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. നാല് പതിറ്റാണ്ടുകളായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഗ്രൂപ്പിനെതിരെയാണ് ശമ്പളം മുടങ്ങിയ ജീവനക്കാരും കോടിക്കണക്കിന് രൂപ കിട്ടാനുള്ള വിതരണക്കാരും രംഗത്തെത്തിയിരിക്കുന്നത്.

അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന നൂറോളം വിതരണക്കാരുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഒരുമിച്ച് കൂടിയാണ് മാനേജ്‌മെന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. മലയാളിയായ അബ്ദുല്‍ ഖാദര്‍ സബീറിന്റെ ഉടമസ്ഥതയിലുള്ള അല്‍ മനാമ ഗ്രൂപ്പില്‍ കഴിഞ്ഞ ജൂണ്‍ മുതലാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതെന്ന് വിതരണക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

23 ചില്ലറ വില്‍പന കേന്ദ്രങ്ങളാണ് ശൃംഖലയ്ക്കുള്ളത്. നാട്ടിലും ഇവര്‍ക്ക് വലിയ ആസ്തികളുണ്ട്. ഏതാനും മാസങ്ങളായി മൊത്തവിതരണക്കാര്‍ക്കു ബില്‍ തുക നല്‍കുന്നില്ല. പലരും നല്‍കിയ ചെക്കുകള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. ഇത്തരത്തില്‍ വന്‍ സംഖ്യയാണ് പലര്‍ക്കും കിട്ടാനുള്ളത്. കുറച്ചു ദിവസങ്ങളായി മാനേജ്‌മെന്റിനെക്കുറിച്ചു യാതൊരു വിവരവുമില്ല.

മിക്ക ശാഖകളും പൂട്ടിയ നിലയിലാണ്. പൂട്ടുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വന്‍ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നു. എന്നാല്‍ മൊത്ത വിതരണക്കാര്‍ക്ക് നല്‍കാനുള്ള തുക നല്‍കിയതുമില്ല. ഏതാണ്ട് മൂന്നു കോടി ദിര്‍ഹമിന്റെ ബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നതെന്നും മൊത്ത വിതരണക്കാരുടെ പ്രതിനിധികള്‍ പറഞ്ഞു.

അല്‍ മനാമയുടെ ഓഫീസില്‍ വിളിച്ചാല്‍ ആരും ഫോണെടുക്കാറില്ല. സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുണ്ടായിരുന്നവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ലോക്കല്‍ സ്‌പോണ്‍സര്‍ പോലും അറിയാതെയാണ് അബ്ദുല്‍ ഖാദര്‍ സബീര്‍ രാജ്യം വിട്ടത്.

കഴിഞ്ഞ ജൂണ്‍ മുതലാണ് പല വിതരണക്കാര്‍ക്കും പണം നല്‍കുന്നതില്‍ വീഴ്ചയുണ്ടായത്. നാല് പതിറ്റാണ്ടോളം യാതൊരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായിരുന്നതിനാല്‍ അത് കാര്യമായെടുത്തില്ല. പണം എത്രയും വേഗം തന്നുതീര്‍ക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയപ്പോള്‍ അവരെ വിശ്വസിക്കുകയായിരുന്നു.

നവംബറില്‍ ഓഫീസിലെത്തിയപ്പോള്‍ അവിടെയാകെ പ്രശ്‌നങ്ങളായിരുന്നെന്ന് വിതരണക്കാരിലൊരാള്‍ പറഞ്ഞു. മാനേജ്‌മെന്റ് തലത്തില്‍ ഉത്തരവാദിത്തമുള്ള പദവിയില്‍ ഒരാളും ഓഫീസിലുണ്ടായിരുന്നില്ല. കാര്യങ്ങള്‍ അറിയാത്ത ചില പുതിയ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്.

സ്ഥാപനത്തിന്റെ മനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍ സബീര്‍ യുഎഇയില്‍ നിന്ന് മുങ്ങി. പിന്നാലെ മറ്റുള്ളവരെയും കാണാതായെന്ന് വിതരണക്കാരില്‍ ഒരാളായ ശമീം പറഞ്ഞു. ചെക്കുകള്‍ മടങ്ങിയതിന്റെ പേരില്‍ ചിലര്‍ സ്ഥാപനത്തിനെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സാധനങ്ങള്‍ എത്തിച്ചവര്‍ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാത്രമാണെന്നും അതത് സ്ഥാപനങ്ങളില്‍ ഈ ബാധ്യത തീര്‍ക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ അവരുടെ തലയിലായിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. അതേസമയം എല്ലാ പ്രശ്‌നങ്ങളും ഉടന്‍ അവസാനിക്കുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അല്‍ മനാമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍ സബീര്‍ ഖലീജ് ടൈംസിന് അയച്ച വോയിസ് മെസേജില്‍ പറയുന്നു.

പണം നല്‍കുന്നതില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം പക്ഷേ ഇപ്പോള്‍ എവിടെയാണുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. ബാങ്കുകളുമായുള്ള ചില പ്രശ്‌നങ്ങളിലായിരുന്നു തുടക്കം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുണ്ട്. എന്നാല്‍ എല്ലാം ഉടന്‍ ശരിയാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്. പുറത്തുനിന്നുള്ള ചില ഇടപെടലുകള്‍ കാരണമാണ് സ്ഥിതിഗതികള്‍ വഷളായതും അപ്രതീക്ഷിതമായി ചിലതൊക്കെ സംഭവിച്ചതും.- അദ്ദേഹം പറഞ്ഞു.