രണ്ടാം ടെസ്റ്റില്‍ നിന്ന് അശ്വിനെയും രോഹിത് ശര്‍മയെയും ഒഴിവാക്കി

single-img
13 December 2018

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നിന്ന് സ്പിന്നര്‍ രവിചന്ദ്ര അശ്വിനെയും മധ്യനിര ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെയും ഒഴിവാക്കി. പരിക്കിനെ തുടര്‍ന്നാണ് ഇരുതാരങ്ങളും പുറത്തായത്. അശ്വിന്റെ വയറിനും രോഹിതിന്റെ പുറത്തുമാണ് പരിക്കേറ്റത്.

ആദ്യ ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് രോഹിതിനു പരിക്കേറ്റതെന്നു ബിസിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, പരിക്കില്‍നിന്നു മുക്തനാകാത്ത പൃഥി ഷായ്ക്ക് രണ്ടാം ടെസ്റ്റിലും അവസരം ലഭിക്കില്ല. ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയാണു പകരക്കാരായി 13 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം ടെസ്റ്റ് ടീമില്‍ തിരികെയെത്തിയ രോഹിത്തിന് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ തിളങ്ങാനായിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 37 റണ്‍സടിച്ച രോഹിത് നഥാന്‍ ലിയോണിനെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഒരു റണ്‍സെടുത്ത് ലിയോണിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്തു. രോഹിത്തിന്റെ ടെസ്റ്റിലെ പ്രകടനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. നാളെയാണ് രണ്ടാം ടെസ്റ്റ് പെര്‍ത്തില്‍ ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയില്‍ ലീഡ് ചെയ്യുകയാണ്.

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.