കാര്യവട്ടം ഏകദിനത്തില്‍ ജഡേജയ്ക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ചിന്റെ സാക്ഷ്യപത്രം ഇതാ…

single-img
9 November 2018

തിരുവനന്തപുരത്തു നടന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിന് ശേഷം രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം ക്രിക്കറ്റ് ആരാധകര്‍ കണ്ടതാണ്. കളിയിലെ കേമന് ലഭിച്ച ഒരു ലക്ഷം രൂപയുടെ കാര്‍ഡുമായിട്ടായിരുന്നു ജഡേജ നിന്നത്.

എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചുവെന്നുള്ളത് ആരും അന്വേഷിച്ച് കാണില്ല. താരങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയും ചെയ്തു. അന്ന് ജഡേജയ്ക്ക് സമ്മാനിച്ച പ്രകൃതിക്ക് ദഹിക്കാത്ത ആ കാര്‍ഡുമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ക്ലീനിങ് ജീവനക്കാരനായ ജയന്‍ എന്ന വ്യക്തി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഫേസ്ബുക്കിലെ ഒരു പേജ് ആ ചിത്രം പോസ്റ്റ് ചെയ്ത് ഒരു വിശദമായ പോസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിസിസിഐ, രവീന്ദ്ര ജഡേജ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നിവരേയെല്ലാം പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്യുന്നുണ്ട്. പോസ്റ്റിന്റെ ചുരുക്കരൂപം ഇങ്ങനെ.

‘രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം തിരുവനന്തപുരം മറന്നിട്ടില്ല. മത്സരത്തിന് ശേഷം, സമ്മാനദാന ചടങ്ങില്‍ പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡും കൊടുക്കുന്നതും പതിവാണ്. എന്നാല്‍ എന്താണ് അതിന് ശേഷം സംഭവിക്കുന്നത്. കാണൂ.. അത് മറ്റുള്ള പലരുടേയും ബാധ്യതയായി മാറുകയാണ്.

എന്തുക്കൊണ്ട് ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയില്‍ പുരസ്‌കാര വിതരണം നടത്തിക്കൂടാ..? ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബിസിസിഐക്ക് ഒരു ജനതയെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ സാധിക്കും’. എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.