നിയമങ്ങള്‍ കര്‍ശനമാക്കി സൗദി ഭരണകൂടം

single-img
15 October 2018

സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങളിലെ പരിഷ്കരണത്തെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സിഗ്നല്‍ കട്ടിനും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നതിനും 3,000 മുതല്‍ 6,000 റിയാല്‍ വരെയാണ് പിഴ. വിദ്യാര്‍ഥികളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന വേളയില്‍ സ്കൂള്‍ ബസിനെ മറികടക്കുന്നവര്‍ക്കും ഇതേ പിഴ ലഭിക്കും.

വാഹനാപകടത്തെ തുടർന്ന് മരണം സംഭവിച്ചാല്‍ നാല് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ചുമത്തും. 15 ദിവസം വരെ ആശുപത്രി ചികില്‍സ ആവശ്യമുള്ള പരിക്കാണെങ്കില്‍ രണ്ട് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. സൗദി ട്രാഫിക് നിയമത്തിലെ അറുപത്തിരണ്ടാം അനുഛേദത്തിന്‍റെ ഭേദഗതി അനുസരിച്ചാണ് തടവും പിഴയും നല്‍കാനുള്ള വകുപ്പെന്നും അധികൃതര്‍ വ്യക്തമാക്കി.

നിയമലംഘനത്തിലെ പട്ടിക മൂന്ന് അനുസരിച്ച് മാലിന്യം വാഹനത്തില്‍ നിന്ന് പുറത്തേക്കെറിഞ്ഞാല്‍ 300 മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കും. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നവര്‍ക്കും കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സീറ്റ് ഘടിപ്പിക്കാത്തവര്‍ക്കും വാഹനത്തില്‍ രക്ഷിതാക്കളില്ലാതെ കുട്ടികളെ തനിച്ചാക്കുന്നവര്‍ക്കും സമാനമാണ് പിഴ.

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെയാണ് പിഴ. നമ്പര്‍ പ്ളേറ്റ് ഇല്ലാതെയോ കേടുവന്ന അവസ്ഥയിലോ വാഹനമോടിച്ചാല്‍ 1,000 മുതല്‍ 2,000 റിയാല്‍ വരെയും പിഴ ലഭിക്കും