യു.എ.ഇയില്‍ തൊഴില്‍ വിസക്ക് ബാങ്ക് ഗാരന്റിക്ക് പകരം ഇനി ഇന്‍ഷൂറന്‍സ്

single-img
4 October 2018

തൊഴില്‍ വിസ ലഭിക്കണമെങ്കില്‍ തൊഴിലുടമ ഓരോ തൊഴിലാളിക്കും മൂവായിരം ദിര്‍ഹം വീതം ബാങ്ക് ഗ്യാരന്റി നല്‍കണം എന്നതാണ് യു.എ. ഇയിലെ നിയമം. എന്നാല്‍ ഇനി തൊഴിലുടമ ബാങ്ക് ഗ്യാരന്റി നല്‍കുന്നതിന് പകരം തൊഴിലാളിയുടെ പേരില്‍ ഇന്‍ഷൂറന്‍സ് എടുക്കുന്ന സംവിധാനം ഈമാസം പകുതിയോടെ നിലവില്‍ വരും.

ഈ സംവിധാനത്തിലൂടെ തൊഴിലാളിക്ക് ഇരുപതിനായിരം ദിര്‍ഹം വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ഇതിന് പകരം ഈമാസം പകുതിയോടെ ഓരോ തൊഴിലാളിയുടെയും പേരില്‍ വര്‍ഷം 60 ദിര്‍ഹം ചെലവ് വരുന്ന ഇന്‍ഷൂറന്‍സ് എടുത്താല്‍ മതിയെന്ന ചട്ടം നടപ്പാക്കും.

തൊഴിലുടമകളുടെ സാമ്പത്തികഭാരം കുറക്കാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ജൂണില്‍ മന്ത്രിസഭ പ്രഖ്യാപിച്ചതാണ് ഈ മാറ്റം. തൊഴിലാളികള്‍ക്ക് 20,000 ദിര്‍ഹം വരെയുള്ള ക്ലെയിമുകള്‍ ഈ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ ലഭിക്കും.

ലോകത്താദ്യമായാണ് സ്വകാര്യകമ്പനികളിലെ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായി ഇത്തരമൊരു ഇന്‍ഷൂറന്‍സ് പദ്ധതിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാങ്ക് ഗ്യാരന്റി നല്‍കുന്ന സംവിധാനം പൂര്‍ണമായി പിന്‍വലിക്കില്ല. തൊഴില്‍ ഉടമക്ക് റിക്രൂട്ടിങ് സമയത്ത് ഇന്‍ഷൂറന്‍സോ, ബാങ്ക് ഗ്യാരന്റിയോ വേണമെങ്കില്‍ തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും.

നേരത്തേ ബാങ്ക് ഗ്യാരന്റിയായി സ്വീകരിച്ച 14 ശതകോടി ദിര്‍ഹം തിരിച്ചുനല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈമാസം മധ്യത്തോടെ അതും നടപ്പാക്കി തുടങ്ങും. തൊഴിലാളിയുടെ വിസ റദ്ദാക്കുമ്പോഴോ, വിസ പുതുക്കാന്‍ ഇന്‍ഷൂറന്‍സ് എടുക്കുമ്പോഴുമാണ് ബാങ്ക് ഗ്യാരന്റി തിരിച്ചു നല്‍കുക.