മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നിരക്കുവര്‍ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു

single-img
30 September 2018

മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിന് ഈടാക്കിയിരുന്ന നിരക്കില്‍ വര്‍ധന വരുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ പുനഃസ്ഥാപിച്ചുകൊണ്ടാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. മൃതദേഹത്തിന്റെ ഭാരം കണക്കാക്കി തുക നിശ്ചയിച്ച് കാര്‍ഗോ അയയ്ക്കുന്നതാണ് നിലവിലെ രീതി.

ഈ രീതിയില്‍ നേരത്തെ ഉണ്ടായിരുന്ന ഇളവ് ഒഴിവാക്കി കിലോയ്ക്ക് 20 മുതല്‍ 30 ദിര്‍ഹം വരെ നിശ്ചയിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. നിരക്ക് വര്‍ധനവിനെതിരെ പ്രവാസലോകത്തുനിന്നുയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിച്ചത്.

അതേസമയം മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന നിലവിലെ രീതിയും മാറ്റമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു. നിരക്ക് വര്‍ധനവ് പുനഃപരിശോധിക്കുമെന്ന് ശനിയാഴ്ച രാത്രി ദുബായിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പ്രവാസി സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.