ദുബായില്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ച് കറങ്ങാനിറങ്ങിയാല്‍ മൂന്ന് വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടിവരും

single-img
28 September 2018

ദുബായിലെ പൊതുസ്ഥലങ്ങളില്‍ മാന്യമല്ലാത്ത തരത്തില്‍ വസ്ത്രം ധരിക്കുന്നത് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ദുബായിലെ ഒരു ഷോപ്പിങ് മാളിലെത്തിയ സ്ത്രീയോട് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിലെ നിയമവശങ്ങള്‍ വ്യക്തമാക്കി യുഎഇ മാധ്യമമായ ഖലീജ ടൈംസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷോപ്പിങ് മാളില്‍ ധരിക്കാനായി സെക്യൂരിറ്റി ജീവനക്കാരന്‍ സ്ത്രീയ്ക്ക് ‘അബായ’ നല്‍കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. യുഎഇയുടെ സംസ്‌കാരത്തെ ഇവിടെ എത്തുന്ന സന്ദര്‍ശകരും മാനിക്കണമെന്നാണ് സ്വദേശികളില്‍ പലരും അഭിപ്രായപ്പെടുന്നത്. എന്ത് ധരിച്ചാലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

വസ്ത്രധാരണത്തിന് പരിധി നിശ്ചയിക്കുന്ന നിയമങ്ങള്‍ യുഎഇയില്‍ ഇല്ലെങ്കിലും ഫെഡറല്‍ പീനല്‍ കോഡ് അനുസരിച്ച് പൊതുസ്ഥലത്ത് മാന്യമല്ലാത്ത എന്തും ശിക്ഷാര്‍ഹമാണ്. ഇതിന് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. തുടര്‍ന്ന് നാടുകടത്തുകയും ചെയ്യുമെന്ന് നിയമ വിദഗ്ദര്‍ പറയുന്നു.