മലയാളികള്‍ ഉള്‍പ്പെടെ 3140 തൊഴിലാളികളെ കുവൈത്ത് പുറത്താക്കി; രണ്ടാം ഘട്ടത്തില്‍ 44,752 പേര്‍ക്ക് ജോലി നഷ്ടമാകും

single-img
27 August 2018

പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 3140 പേരുടെ തൊഴില്‍ കരാര്‍ റദ്ദാക്കി. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം നടപ്പാക്കേണ്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പിരിച്ചുവിടലെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ അറിയിച്ചു. ഇവര്‍ക്കു പകരമായി സ്വദേശികളെ നിയമിക്കും. വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്.

അതേസമയം, രണ്ടാം ഘട്ടത്തില്‍ 44,752 വിദേശ തൊഴിലാളികളെയാണ് കുവൈത്ത് പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 3140 പേരെ പുറത്താക്കിയത്. ഏതാണ്ട് 46 ഗവണ്‍മെന്റ് സെക്ടറുകളിലാണ് വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.

വിദ്യാഭ്യാസ രംഗത്ത് 25,498, സേവന രംഗത്ത് 6474, നിയമ ഇസ്‌ലാമിക രംഗത്ത് 3537, എഞ്ചിനീയറിംഗ് രംഗത്ത് 2876, മറ്റ് സേവന മേഖലകളില്‍ 1539 തൊഴിലാളികളുമാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. സൗദി അറേബ്യയ്ക്ക് പുറമെ കുവൈത്തിലും സ്വദേശിവത്കരണം ശക്തമാക്കുന്നത് പ്രവാസി മലയാളികള്‍ക്ക് വന്‍ ഭീഷണിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ചും വിദ്യാഭ്യാസ, എഞ്ചിനീയറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധ തൊഴിലാളികള്‍ക്ക്.