2018 ലോകകപ്പിലെ ആദ്യ അട്ടിമറി മെക്സിക്കോ വക; ഇരകളായത് ജർമനി
നിലവിലെ ചാംപ്യൻമാരെന്ന ആത്മവിശ്വസത്തോടെ ആദ്യമൽസരത്തിന് ഇറങ്ങിയ ജർമനിയെ ഏകപക്ഷിയമായ ഒരു ഗോളിന് അട്ടിമറിച്ച് മെക്സിക്കോ. മികച്ച തന്ത്രം കൊണ്ട് ജര്‍മനിയെ വെള്ളം കുടിപ്പിച്ച മെക്സിക്കോയ്ക്കു വേണ്ടി ഹിര്‍വിങ് ലൊസാനോയാണ് മുപ്പത്തിയഞ്ചാം മിനിറ്റില്‍ ചാമ്പ്യന്മാരെ വീഴ്ത്തിയ ഗോള്‍ നേടിയത്. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകളടിച്ച ലൊസാനോയുടെ ലോകകപ്പിലെ ആദ്യ ഗോളായിരുന്നു ഇത്. അതും ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ.
മത്സരത്തിന്റെ തുടക്കത്തിൽ മെക്സിക്കൻ ആധിപത്യമായിരുന്നു. തുടർച്ചയായ മുന്നേറ്റങ്ങളുമായി അവർ ജർമൻ ഗോൾമുഖം വിറപ്പിച്ചു. ജർമനിയുടെ മുന്നേറ്റങ്ങൾ കഴിഞ്ഞ ലോകപ്പിലെ ഹീറോ ഗില്ലർമോ ഒച്ചോവയുടെ കൈകളിൽ ഒതുങ്ങി. 35-ാം മിനിറ്റിൽ മെക്സിക്കോ ലക്ഷ്യം കണ്ടു.
കൗണ്ടർ അറ്റാക്കിനൊടുവിൽ രണ്ട് ജർമൻ താരങ്ങളെ കബളിപ്പിച്ച്, ജർമൻ പ്രതിരോധത്തിൽ ആശയക്കുഴപ്പമുണ്ടാക്കി ഹിർവിംഗ് ലൊസാനോയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്. സുവർണാവസരങ്ങൾ പലതു പാഴാക്കിയശേഷമായിരുന്നു മെക്സിക്കോയുടെ ഗോൾ.
മറുവശത്ത് ജര്‍മനിയുടെ ആക്രമണങ്ങള്‍ പലപ്പോഴും ലക്ഷ്യം തെറ്റി. അവസാന മിനിറ്റുകളില്‍ ജര്‍മനി നിരന്തരം മെക്സിക്കോയുടെ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോള്‍കീപ്പര്‍ ഒച്ചാവോ പണിത പാലം പൊളിക്കാനായില്ല.
ഡ്രാക്സ്ലറുടേയും കിമ്മിച്ചിന്റേയും നിരവധി ഷോട്ടുകള്‍ വന്നെങ്കിലും യുവതാരം ടിമോ വെര്‍ണര്‍ ചിത്രത്തിലേ ഇല്ലാതായി. മെസ്യൂട്ട് ഓസിലും കാര്യമായൊന്നും ചെയ്തില്ല. വിജയത്തോടെ മെക്സിക്കോ ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മുന്നിലെത്തി. തോറ്റതോടെ ജര്‍മനിക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമായി.