സ്മിത്തിനും വാര്‍ണര്‍ക്കും ആജീവനാന്ത വിലക്ക് വന്നേക്കും

single-img
26 March 2018

പന്തില്‍ കൃത്രിമം കാണിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായന്‍ ഡേവിഡ് വാര്‍ണറിനും എതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത നടപടികളിലേക്ക്. സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സ്മിത്തിനെ ഒരു ടെസ്റ്റില്‍ വിലക്കുക മാത്രമാണ് ചെയ്തത്.

എന്നാല്‍ താരങ്ങളുടെ നടപടി രാജ്യത്തിനാകമാനം നാണക്കേട് ഉണ്ടാക്കിയെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. അത്‌കൊണ്ട് തന്നെ ഇരുവരേയും ആജീവനാന്തം വിലക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ നിര്‍ദേശിച്ചതിന് പിന്നാലെ ക്രിക്കറ്റ് ബോര്‍ഡ് കേപ്പ് ടൗണില്‍ എത്തി അന്വേഷണം ആരംഭിച്ചു. ഒരു മത്സരത്തില്‍ നിന്നും വിലക്കും മാച്ച് ഫീയുടെ നൂറ് ശതമാനവുമാണ് സ്മിത്തിനുള്ള ശിക്ഷയായി ഐസിസി വിധിച്ചത്.

ഐസിസി കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ട്ടിക്കള്‍ 2.1.1 പ്രകാരമാണ് സ്മിത്തിനെതിരെ നടപടി എടുത്തിരിക്കുന്നതെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടിവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു. സ്മിത്ത് പിഴ അംഗീകരിച്ചിട്ടുണ്ട്. പിഴയ്ക്കും വിലക്കിനും പുറമെ നാല് ഡിമെരിറ്റ് പോയന്റും സ്മിത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്യാപ്റ്റനെന്ന നിലയില്‍ കളിക്കളത്തില്‍ ടീമംഗങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തിയുടേയും ഉത്തരവാദിത്വം സ്മിത്ത് ഏറ്റെടുക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്മിത്തിന് പുറമെ ഓസീസ് ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനും പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാച്ച് ഫീയുടെ 75 ശതമാനമാണ് ബാന്‍ക്രോഫ്റ്റിന് ഏര്‍പ്പെടുത്തിയ പിഴ. മൂന്ന് ഡീമെരിറ്റ് പോയന്റും താരത്തിന് ലഭിക്കും. അതേസമയം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ആരംഭിക്കുന്നത്. ആ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത് സോട്ടാനി ഓസ്‌കാര്‍ എന്ന ക്യാമറമാനാണ്. ദക്ഷിണാഫ്രിക്കന്‍ ടെലിവിഷന്‍ ചാനലിലെ ലീഡിംഗ് ക്യാമറാമാനാണ് ഓസ്‌കാര്‍.