ശ്രീദേവിയുടെ മൃതദേഹം എത്തിക്കാന്‍ വൈകും; റാസല്‍ഖൈമയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് അന്വേഷണം

single-img
26 February 2018

ദുബായ്: ദുബായില്‍ അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മരണം സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് ദുബായ് പോലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും പോലീസ് അന്വേഷണം നടത്തും. രക്ത സാമ്പിളുകള്‍ യു.എ.ഇക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാനും ആലോചനയുണ്ട്.

മരണം സംബന്ധിച്ച് പിന്നീട് ഏതെങ്കിലും തരത്തിലുള്ള ആരോപണം ഉയരുന്നത് തടയാനാണ് ദുബായ് പോലീസ് എല്ലാ പഴുതുകളുമടച്ച് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ആന്തരികാവയവങ്ങളുടെ പരിശോധന ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തിലും നടന്നിരുന്നു.

ഒരു പരാതിക്കും ഇടനല്‍കാത്തവിധം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദുബായ് പോലീസിന്റെ ശ്രമം. അതേസമയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇന്നും മൃതദേഹം മുംബൈയിലേക്ക് കൊണ്ടു പോകാനാകുമോ എന്ന് സംശയമാണ്.
നേരത്തെ ഇന്ന് ഉച്ചയോടെ എത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ ഞായറാഴ്ച വൈകിട്ടോടെയാണു പൂര്‍ത്തിയായത്. ഉച്ചയോടെ ദുബായില്‍നിന്നു മൃതദേഹം വിട്ടുകിട്ടുമെന്നാണ് അറിയുന്നത്.

ഫൊറന്‍സിക്, രക്തപരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണു മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ മരണം റജിസ്റ്റര്‍ ചെയ്ത ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ ലഭ്യമാകുന്ന മുറയ്ക്കു മൃതദേഹം എംബാമിങ്ങിനു വിട്ടുനല്‍കും.

ശനിയാഴ്ച രാത്രി ഹോട്ടല്‍ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തും മുന്‍പു മരണം സംഭവിച്ചതിനാലാണു പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ വേണ്ടിവന്നത്.

എംബാമിങ് പൂര്‍ത്തിയാക്കി പ്രത്യേക വിമാനത്തില്‍ മൃതദേഹം മുംബൈയിലേക്കു കൊണ്ടുവരും. മൃതദേഹം കൊണ്ടുവരാന്‍ വൈകിയാല്‍ സംസ്‌കാര ചടങ്ങുകള്‍ നാളത്തേക്കു മാറ്റിവച്ചേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അന്ധേരി റെയില്‍വേ സ്റ്റേഷനില്‍നിന്നു നാലു കിലോമീറ്റര്‍ അകലെ ലോഖണ്ഡ്‌വാലയെന്ന കൂറ്റന്‍ ആഡംബര ഹൗസിങ് കോംപ്ലക്‌സിലാണു ബോണി കപൂറും കുടുംബവും താമസിക്കുന്നത്. മരണവാര്‍ത്തയറിഞ്ഞതു മുതല്‍ ആരാധകരും സിനിമാ പ്രവര്‍ത്തകരും ഇങ്ങോട്ടൊഴുകുകയാണ്. ഇതോടെ, സുരക്ഷാ ജീവനക്കാര്‍ ഗേറ്റുകള്‍ അടച്ചു. മാധ്യമസംഘവും ഇവിടെയെത്തിയിട്ടുണ്ട്.

മൃതദേഹം കൊണ്ടുവരാനായി അനില്‍ അംബാനിയുടെ ചാര്‍ട്ടേഡ് വിമാനം മുംബൈയില്‍നിന്നു ദുബായിലെത്തിയിട്ടുണ്ട്. ലോഖണ്ഡ്‌വാല കോംപ്ലക്‌സില്‍ ശ്രീദേവിയുടെ ചിത്രം സ്ഥാപിച്ചു താമസക്കാര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. മെഴുകുതിരി കത്തിച്ചു പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. മുംബൈ ജുഹു പവന്‍ഹന്‍സ് ശ്മശാനത്തിലാകും സംസ്‌കാരം എന്നാണു ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.

ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് ഭര്‍ത്താവ് ബോണി കപൂര്‍ പറയുന്നു