സൗദിയില്‍ കാണാതായ മലയാളി ദമ്പതികളുടെ മൃതദേഹം മരുഭൂമിയില്‍ കണ്ടെത്തി: സംഭവത്തില്‍ ദുരൂഹത

single-img
20 February 2018

സൗദിയിലെ അല്‍ ഹസയില്‍ അല്‍ അയൂനി മരുഭൂമിക്ക് സമീപം റോഡരികില്‍ മലയാളി ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കക്കട്ടില്‍ കുഴിച്ചാല്‍ മൊയ്തുവിന്റെ മകന്‍ കുഞ്ഞബ്ദുല്ല (38), വല്ല്യാപ്പളളി കുനിങ്ങാട് മണ്ണിരോലി മീത്തല്‍ ഹൗസ് ഇബ്രാഹിം ഹാജിയുടെ മകള്‍ റിസ്വാന (30) എന്നിവരാണ് മരിച്ചത്.

മൊയ്തു കുഞ്ഞാമി ദമ്പതികളുടെ മകനായ കുഞ്ഞബ്ദുല്ല സൗദിയില്‍ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ്. ഇബ്രാഹിം ഹാജി ഖദീജ ദമ്പതികളുടെ മകളാണു റിസ്‌വാന. കുഞ്ഞബ്ദുല്ല മൂന്ന് മാസം മുമ്പാണ് റിസ്വാനയെ വിസിറ്റിംഗ് വിസയില്‍ കൊണ്ടുവന്നത്. ദമ്പതികള്‍ക്കു മക്കളില്ല.

കുഞ്ഞബ്ദുള്ള ഭാര്യയുമൊത്തു ദമാമിലേയ്ക്കു പോകും എന്നാണു സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇവരെ കാണാതാവുകയായിരുന്നു. രണ്ടു ദിവസമായിട്ടും ഇവരെക്കുറിച്ചു വിവരമൊന്നും കിട്ടാത്തതിനെ തുടര്‍ന്നു ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്നു നടന്ന തിരച്ചിലില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവര്‍ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു. റിസ്വാനയുടെ കഴുത്ത് മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകിയ നിലയിലാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് 15 മീറ്റര്‍ അകലെയാണ് കുഞ്ഞബ്ദുല്ലയുടെയും മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹങ്ങള്‍ പൊലീസ് അല്‍ഹഫൂഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇതു കുഞ്ഞബ്ദുല്ലയുടേതും റിസ്‌വാനയുടേതുമാണെന്നു ബന്ധുക്കളും തിരിച്ചറിഞ്ഞു.

ദമാമില്‍നിന്നു മടങ്ങുന്ന വഴി അല്‍ഹസ്സയിലേയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരണ കാരണം അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരന്‍ കരീമും റിസ്വാനയുടെ അമ്മാവനും തുടര്‍ നടപടികള്‍ക്കായി സ്ഥലത്തുണ്ട്.