അബുദാബിയില്‍ നിന്നുള്ള വിമാനത്തിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം; പ്രവാസി യുവതി അറസ്റ്റില്‍

single-img
10 January 2018


അബുദാബിയില്‍ നിന്നുളള വിമാനത്തിന്റെ ശുചിമുറിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അബുദാബിയില്‍ നിന്ന് ജക്കാര്‍ത്തയിലേയ്ക്ക് പോയ വിമാനം ജക്കാര്‍ത്ത രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ വിമാനത്തിലെ യാത്രക്കാരിയും ഇന്തോനേഷ്യന്‍ പൗരയുമായ ഹാനി വെസ്റ്റ് (37) എന്ന സ്ത്രീ പിടിയിലായി. വിമാനത്തിന്റെ ശുചിമുറിയില്‍ ഹാനി രഹസ്യമായി പ്രസവിക്കുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി അബുദാബിയില്‍ വീട്ടുജോലി ചെയ്യുകയായിരുന്നു ഹാനി വെസ്റ്റ്. ശനിയാഴ്ച ജക്കാര്‍ത്തയിലേയ്ക്കുളള ഇത്തിഹാദ് വിമാനം നാല് മണിക്കൂര്‍ പറന്ന ശേഷം ഹാനിക്ക് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ബാങ്കോക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിരുന്ന ഹാനിയെ ബിസിനസ് ക്ലാസിലേക്ക് മാറ്റി ഓക്‌സിജന്‍ മാസ്‌ക് നല്‍കി. തുടര്‍ന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ അനൗണ്‍സ് ചെയ്തുവെന്ന് വിമാന ജോലിക്കാരി പറഞ്ഞു. ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം മെഡിക്കല്‍ സംഘം സ്ത്രീയെ പരിശോധിക്കുകയും ഇവിടെ ഇറക്കുകയുമായിരുന്നു.

ഹാനി ഇല്ലാതെയാണ് വിമാനം ഒരു മണിക്കൂറിനു ശേഷം ജക്കാര്‍ത്ത വിട്ടത്. പിന്നീട് വന്ന വിമാനത്തിലാണ് ഹാനി ജക്കാര്‍ത്തയിലെത്തിയത്. ശുചീകരണ ജോലിക്കാരാണ് വിമാനത്തിലെ ശുചിമുറിയിലെ വലിപ്പില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇത് യുവതി ഉപേക്ഷിച്ച കുഞ്ഞാണെന്നാണ് നിഗമനം.