സൗദി അറേബ്യയില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കൂടി

single-img
6 January 2018

സൗദി അറേബ്യയില്‍ സ്വദേശി വത്ക്കരണത്തിനിടയിലും ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 95,000 വിദേശികളാണ് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ഇതേ കാലയളവില്‍ ഇന്ത്യക്കാരുടെ എണ്ണം 7 ശതമാനം വര്‍ധിച്ചു.

മൊബൈല്‍ ഫോണ്‍, ജൂവലറി, റെന്റ് എ കാര്‍, ഷോപിംഗ് മാള്‍ എന്നിവിടങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തമാണ്. ഇതിനു പുറമെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് കൂടുതല്‍ കര്‍ശനമാക്കി. ഈ പശ്ചാത്തലത്തില്‍ നിരവധി വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ അവസരം നഷ്ടമായിട്ടില്ല എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

സൗദി സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ രാജ്യത്ത് ഉണ്ടായിരുന്നത് ഒരു കോടി എട്ട് ലക്ഷം വിദേശികളാണ്. എന്നാല്‍ ജൂലൈ സെപ്തംബര്‍ മാസത്തേടെ ഇത് ഒരു കോടി ആറു ലക്ഷമായി കുറഞ്ഞു. എന്നാല്‍ ഇതേ കാലയളവില്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 2.14 ലക്ഷം വര്‍ധനവ് രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ കണക്കനുസരിച്ച് 30,39,193 ഇന്ത്യക്കാരാണ് സൗദിയിലുണ്ടായിരുന്നത്. എന്നാല്‍ സെപ്തംബറില്‍ ഇന്ത്യക്കാരുടെ എണ്ണം 32,53,901 ആയി ഉയര്‍ന്നു. അതായത് ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി എന്നര്‍ഥം.