കുവൈത്തിലെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് പ്രവാസികള്‍ ‘പുറത്ത്’

single-img
27 December 2017

കുവൈത്തിലെ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ ഇനി മുതല്‍ വിദേശികളെ നിയമിക്കില്ല. സമ്പൂര്‍ണ സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ 30 ശതമാനം വിദേശികള്‍ സര്‍ക്കാര്‍-പൊതുമേഖല സര്‍വീസില്‍ തുടരുന്നുണ്ട്.

പാര്‍ലമെന്റില്‍ എം.പി.മാര്‍ ഉന്നയിച്ച ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇനി മുതല്‍ വിദേശികളെ നിയമിക്കില്ല എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ പ്രത്യേക പാനല്‍ രൂപവത്കരിക്കുന്നുണ്ട്.

സര്‍ക്കാര്‍ മേഖലയില്‍ നിന്ന് വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നതിന് സമഗ്രമായ മാര്‍ഗരേഖ തയ്യാറാക്കുന്നതിനും പാര്‍ലമെന്റ് ഉന്നത സമിതി തീരുമാനിച്ചു. സര്‍ക്കാരിന്റെ ഉപദേശകര്‍, കൂടാതെ ഡോക്ടര്‍, അധ്യാപകര്‍, തുടങ്ങിയവര്‍ക്ക് മാത്രമാണ് കഴിഞ്ഞ 2 വര്‍ഷമായി സര്‍ക്കാര്‍ മേഖലയില്‍ നിയമനം നല്‍കിയത്.

എന്നാല്‍, രാജ്യം സമ്പൂര്‍ണ സ്വദേശിവത്കരണത്തിന്റെ പാതയിലായിരിക്കുമ്പോള്‍ 2012ന് ശേഷം 2.5 ശതമാനം വിദേശികളുടെ വര്‍ധനവുണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.