6,6,6…: ഏറ്റവും കൂടുതല്‍ സിക്സറെന്ന റെക്കോര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തം
ട്വന്റി20 രാജ്യാന്തര മൽസരങ്ങളിലെ ഏറ്റവും കൂടുതല്‍ സിക്സറെന്ന റെക്കോര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തം. വെസ്റ്റ് ഇൻഡീസ് ഇന്ത്യയ്ക്കെതിരെ 2016ൽ എടുത്ത 21 സിക്സ് എന്ന റെക്കോർഡിനൊപ്പമാണ് ഇന്ത്യയെത്തിയത്. ശ്രീലങ്കക്കെതിരെ രോഹിത് പത്തും രാഹുല്‍ എട്ടും സിക്‌സറുകള്‍ പറത്തിയപ്പോള്‍ ധോനി രണ്ടും പാണ്ഡ്യ ഒരു സിക്‌സും നേടി.
രാജ്യാന്തര ട്വന്റി- 20യിലെ അതിവേഗ സെഞ്ച്വറി (43 പന്തിൽ 118) കുറിച്ച നായകൻ രോഹിത് ശർമ്മയുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടിയതും ഒരു റെക്കോഡാണ്. അന്താരാഷ്ട്ര ടിട്വന്റിയില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറും ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സ്‌കോറുമാണിത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ നേടിയ 263/3 ആണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. വിന്‍ഡീസിനെതിരെ നേടിയ 244 റണ്‍സായിരുന്നു ഇന്ത്യയുടെ ഏറ്റവുമയര്‍ന്ന സ്‌കോര്‍.
രോഹിത് പുറത്തായതിന് പിന്നാലെ ധോണിയെ കൂട്ടുപിടിച്ച് രാഹുൽ നടത്തിയ ബാറ്റിംഗ് ആക്രമണം ഇന്ത്യയെ ട്വന്റി-20യിലെ ഉയർന്ന സ്കോറിനൊപ്പം എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റ് വലിച്ചെറിഞ്ഞത് ഇന്ത്യയ്ക്ക് വിനയായി.
ഓപ്പണർമാരായ രോഹിതും രാഹുലും ലങ്കൻ ബൗളർമാരെ തലങ്ങുംവിലങ്ങും അടിച്ചോടിച്ചപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചുപാഞ്ഞു. ഇരുവരും ചേർന്ന് 165 റൺസാണ് കൂട്ടിച്ചേർത്തത്. ആകെ 43 പന്തുകൾ നേരിട്ട രോഹിത് 118 റൺസെടുത്ത് പുറത്തായി. 10 റൺസ് മാത്രമാണ് ബൗണ്ടറിയിൽനിന്നല്ലാതെ രോഹിത് നേടിയത്. ഇന്ത്യൻ നായകൻ 10 സിക്‌സും 12 ഫോറും പറത്തി. അടിയുടെ തൃശൂർപൂരം നടത്തിയ രോഹിതിനെ ചമീരയാണ് വീഴ്ത്തിയത്.
ഏഴ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ ബാറ്റിങ്ങിനെ തടയിടാനായില്ല. നാല് ഓവറില്‍ 61 റണ്‍സ് വഴങ്ങിയ ഫെര്‍ണാണ്ടോയാണ് ഏറ്റവും കൂടുതല്‍ തല്ല് വാങ്ങിയത്.
സ്കോർ 243ൽ നിൽക്കെ രാഹുൽ മടങ്ങി. 49 പന്തിൽ 89 റൺസുമായാണ് രാഹുൽ കൂടാരം കയറിയത്. നുവാൻ പ്രദീപിന്റെ പന്തിൽ കീപ്പർ നിരോഷൻ ഡിക്‌വെല്ലയുടെ ഗംഭീര ക്യാച്ചിലായിരുന്നു പുറത്താകൽ. ഇതോടെ ധോണിക്കു കൂട്ടായി ഹാർദിക് പാണ്ഡ്യയെത്തി. പത്തു റൺസുമായി പാണ്ഡ്യയും ശ്രേയസ് അയ്യര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്തായി.
ധോണി 21 പന്തിൽ 28 റൺസെടുത്തു. ഒരു റണ്ണുമായി മനീഷ് പാണ്ഡെയും അഞ്ചു റണ്ണുമായി ദിനേഷ് കാർത്തിക്കും പുറത്താകാതെനിന്നു. ശ്രീലങ്കയ്ക്കായി തിസാര പെരേര, നുവാൻ പ്രദീപ് എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ദുഷ്മന്ത ചമീര ഒരു വിക്കറ്റ് നേടി.