സൗദിയിൽ ഇനിമുതൽ ചെറുതും വലുതുമായ വാഹനങ്ങളെല്ലാം വനിതകള്‍ക്ക് ഓടിക്കാം

single-img
18 December 2017

സൗദിയില്‍ വനിതകള്‍ക്ക് കാറുകള്‍ക്ക് പുറമേ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസെന്‍സ് നല്‍കാന്‍ തീരുമാനം. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. സൗദി ട്രാഫിക് ഡിപ്പാർട്മെന്‍റാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ‌

നേരത്തെ കാറുകളടക്കമുള്ള ചെറുവാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിലാണ് പുതിയ മാറ്റം വരുത്തി ട്രക്കും സ്‌കൂട്ടറുമടക്കം ചെറുതും വലുതുമായ വാഹനങ്ങളെല്ലാം വനിതകള്‍ക്ക് ഓടിക്കാം എന്ന ഉത്തരവ്. ട്രക്കുകള്‍ ഓടിക്കാന്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ മാത്രമേ സ്ത്രീകള്‍ക്കും ഉണ്ടാകുകയുള്ളൂ.

പ്രൈവറ്റ് ലൈസെൻസ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസെൻസ് ലഭിക്കുന്നതിനും 18 വയസ്സ് പൂർത്തിയായിരിക്കണം. എന്നാൽ 17 വയസ് പ്രായമുള്ളവർക്ക് ഒരു വർഷത്തിൽ കൂടുതൽ കാലാവധിയില്ലാത്ത താൽക്കാലിക ലൈസെൻസ് അനുവദിക്കും. ഡ്രൈവിംഗ് ലൈസെൻസുകളിൽ ഉടമകളുടെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ വ്യവസ്ഥകൾ തന്നെയായിരിക്കും വനിതകൾക്കും ബാധകമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസെൻസ് ഉള്ള വനിതകൾക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസെൻസ് അനുവദിക്കും. എന്നാൽ വിദേശ ലൈസൻസിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. അടുത്ത വർഷം ജുണ്‍ മുതലാണ് വനിതകൾക്ക് ലൈസന്‍സ് നൽകുന്ന നിയമം പ്രാബല്യത്തിൽ വരുക.