ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ‘ലോട്ടറി’: ശമ്പളത്തില്‍ 100 ശതമാനത്തിന്റെ വര്‍ധനവുണ്ടായേക്കും

single-img
15 December 2017


ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം 100 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍. അടുത്ത സീസണ്‍ മുതല്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം കൂട്ടി നല്‍കാനാണ് സുപ്രീംകോടതി നിയമിച്ച ഭരണസമിതിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

താരങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് നായകന്‍ വിരാട് കൊഹ്‌ലിയും പരിശീലകന്‍ രവി ശാസ്ത്രിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബിസിസിഐയ്ക്ക് കൂടുതല്‍ വരുമാനം കിട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചത്.

നിലവില്‍ ബിസിസിഐയുടെ വരുമാനത്തിന്റെ 26 ശതമാനം ആണ് മൂന്നായി പിരിച്ച് നല്‍കുന്നത്. അന്താരാഷ്ട്ര താരങ്ങള്‍ക്ക് 13 ശതനമാനം, ആഭ്യന്തര താരങ്ങള്‍ക്ക് 10.6 ശതമാനം, ബാക്കിയുളളതാണ് വനിതാ ജൂനിയര്‍ താരങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ പുതിയ ഫോര്‍മുല പ്രകാരം ഇത് പൊളിച്ചെഴുതപ്പെടും.

2017ല്‍ 46 മത്സരങ്ങള്‍ കളിച്ച കോഹ്‌ലിക്ക് 5.51 കോടിയാണ് പ്രതിഫലം ലഭിച്ചത്. പുതിയ ഫോര്‍മുല നടപ്പാക്കുന്നതോടെ വാര്‍ഷിക പ്രതിഫലം 10 കോടി കടക്കുമെന്നാണ് വിവരം. കളിക്കാരുടെ ശമ്പളത്തിന് നീക്കിവച്ചിരുന്ന 180 കോടിക്ക് പുറമെ മറ്റൊരു 200 കോടി കൂടി നീക്കിവയ്ക്കുന്നതിന് ഒരു സമവാക്യത്തിന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി രൂപം നല്‍കി വരികയാണ്.

പുതിയ ശമ്പള രീതി അനുസരിച്ച് സീനിയര്‍ താരങ്ങള്‍ക്ക് 100 ശതമാനം വരെ ശമ്പള വര്‍ധനവുണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്കും സമാന ശമ്പള വര്‍ധനവുണ്ടാകുമെന്നാണ് സൂചന. ക്രിക്കറ്റിന്റെ ഒരു മേഖലയില്‍ മാത്രം കളിക്കുന്ന താരങ്ങള്‍ക്കും മികച്ച രീതിയില്‍ തന്നെ ശമ്പള വര്‍ധനവുണ്ടാകും.

രഞ്ജി ട്രോഫിയില്‍ കളിക്കുന്ന താരങ്ങള്‍ക്കും സമാന ശമ്പള വര്‍ധനവുണ്ടാകും. 12-15 ലക്ഷം രൂപയാണ് ഒരു രഞ്ജി താരത്തിന് നിലവില്‍ ഒരു സീസണില്‍ ലഭിക്കുന്ന വരുമാനം. ഇത് 30 ലക്ഷം രൂപയായി ഉയരും. ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ കളിക്കാത്ത ചേതേശ്വര്‍ പുജാര പോലെയുള്ള താരങ്ങള്‍ക്കും മാന്യമായ ശമ്പള വര്‍ധനവുണ്ടാകും.

നിലവില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് വളരെ കുറവാണ് പ്രതിഫലം ലഭിക്കുന്നത്. 2018 മുതല്‍ 2022 വരെയുളള ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ ചാനലിന് ബിസിസിഐ നല്‍കിയിരുന്നു. ഈയിനത്തില്‍ 2.5 ബില്യണ്‍ ഡോളറാണ് ബിസിസിഐയ്ക്ക് ലഭിക്കുക.