യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിന് ഇന്നുമുതല്‍ പുതിയ നിരക്ക്

single-img
4 December 2017

ദുബായ്: യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിനുള്ള പുതുക്കിയ നിരക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. യു.എ.ഇ പൗരന്മാരെയോ മറ്റു ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയോ നിയമിക്കുന്ന കമ്പനികള്‍ തൊഴില്‍ പെര്‍മിറ്റ് ഫീസ് അടക്കേണ്ടതില്ല.

മത്സ്യബന്ധന ബോട്ട് കമ്പനികളെയും ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്തുള്ള തൊഴിലാളുടെ വര്‍ക്ക് പെര്‍മിറ്റിന് 200 ദിര്‍ഹമായിരിക്കും പുതിയ നിരക്ക്. അതേസമയം തൊഴിലാളികളുടെ തസ്തികയും യോഗ്യതയും അടിസ്ഥാനമാക്കി വര്‍ക്ക് പെര്‍മിറ്റ് നിരക്കില്‍ വ്യത്യാസമുണ്ടാകും.

രാജ്യത്തെ ബിസിനസിനെ മൂന്നു വിഭാഗമാക്കി തിരിച്ചാണ് തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളുടെ അനുപാതം, തൊഴിലാളികളുടെ സാംസ്‌കാരിക വൈവിധ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് കമ്പനികളെ തരംതിരിച്ചിരിക്കുന്നത്.

പുതിയ സംവിധാനമനുസരിച്ച് കമ്പനിയുടെ വിഭാഗം, തൊഴിലാളികളുടെ വൈദഗ്ധ്യം എന്നിവയ്ക്ക് പുറമെ തൊഴിലാളികള്‍ യു.ഇയിലുള്ളവരോ പുറത്തുള്ളവരോ എന്നതു കൂടി പരിഗണിച്ചാണ് തൊഴില്‍ പെര്‍മിറ്റ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പത്തില്‍ കുറവ് തൊഴിലാളികളുള്ള ആദ്യവിഭാഗം കമ്പനിക്ക് ആളൊന്നിന് 300 ദിര്‍ഹം വീതം നിരക്ക് ഈടാക്കും.

രണ്ടാം വിഭാഗത്തില്‍പെട്ട വിദഗ്ധ തൊഴിലാളികള്‍ക്ക് 500ഉം അര്‍ധ വിദഗ്ധ തൊഴിലാളിക്ക് 1200ഉം ദിര്‍ഹമാണ് ഫീസ്. ബി വിഭാഗത്തില്‍പെട്ട വിദഗ്ധ തൊഴിലാളിക്ക് ആയിരവും അര്‍ധ വിദഗ്ധര്‍ക്ക് 2200 ദിര്‍ഹമും നല്‍കണം. സി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 1500ഉം 2700 ദിര്‍ഹമുമായിരിക്കും.

ഡി വിഭാഗം കമ്പനിയലിലെ വിദഗ്ധര്‍ക്ക് 2000 ദിര്‍ഹമും അര്‍ധ വിദഗ്ധര്‍ക്ക് 3200 ദിര്‍ഹവുമാണ് പുതുക്കിയ നിരക്ക്. മൂന്നാം വിഭാഗത്തിലെ കമ്പനിക്ക് രാജ്യത്തിന് പുറത്തുള്ള വിദഗ്ധ തൊഴിലാളിക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ 5000 ദിര്‍ഹം നല്‍കേണ്ടിവരും.

ജോലി മാറുന്നതിനുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഓരോ സേവനങ്ങള്‍ക്കും 100 ദിര്‍ഹം വീതമാണ് മൂന്ന് വിഭാഗം കമ്പനികളും നല്‍കേണ്ടത്. മൂന്ന് വിഭാഗം കമ്പനികള്‍ക്കും കമ്പനി രജിസ്റ്റര്‍ തുറക്കുന്നതിനുള്ള ഫീസ് 2000 ദിര്‍ഹമായി നിശ്ചയിച്ചിട്ടുണ്ട്.