റെക്കോഡുകൾ തിരുത്തി വിജയനായകനായി വിരാട് കൊഹ്ലി
ന്യൂസിലാന്റിനെതിരായ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ക്യാപ്‌റ്റൻ കൂൾ മഹേന്ദ്രസിംഗ് ധോണിയെ മറികടന്ന് വിജയനായകനെന്ന വിശേഷണത്തിലേക്ക് വളർന്നിരിക്കുകയാണ് വിരാട് കൊഹ്ലി. തുടർച്ചയായ ഏഴു പരമ്പര വിജയമെന്ന മോഹിപ്പിക്കുന്ന റിക്കാർഡാണ് കോഹ്ലിയുടെ നായകത്വത്തിൽ ടീം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. തുടർ ജയങ്ങളിൽ ധോണിയുടേയും ദ്രാവിഡിന്റെയും പേരിലുണ്ടായിരുന്ന റിക്കാർഡാണ് കോഹ്ലി മറികടന്നത്.
കൊഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ ഇതുവരെ ഒരു പരമ്പരയും തോറ്റിട്ടില്ല. കഴിഞ്ഞ രണ്ടു വർഷവും നാട്ടിൽ ഒരു പരമ്പരപോലും തോറ്റിട്ടില്ലെന്ന റിക്കാർഡും കോഹ്ലിക്ക് കാത്തുസൂക്ഷിക്കാനായി.
ന്യൂസിലാന്റിനെതിരായ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ കൊഹ്‌ലി ഏകദിനത്തിൽ 32 സെഞ്ച്വറി തികച്ചു. ഇനി സെഞ്ച്വറികളുടെ എണ്ണത്തിൽ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ (49) മാത്രമാണ് കൊഹ്‌ലിക്ക് മുന്നിലുള്ളത്. മത്സരത്തിൽ മറ്റൊരു നേട്ടം കൊഹ്ലി കെെവരിച്ചു. ഏറ്റവും കുറവ് ഏകദിനങ്ങളിൽ നിന്ന് 9000 റൺസ് തികയ്‌ക്കുന്ന താരങ്ങളിൽ കൊഹ്‌ലി ഒന്നാമതായി. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവില്ലിയേഴ്സ് 205 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.
കൂടാതെ, ഇന്ത്യൻ നായകനെന്ന നിലയിൽ 5000 റണ്‍സും കോഹ്ലി പൂർത്തിയാക്കി. 93 ഇന്നിംഗ്സുകളിലാണ് നായകനെന്ന നിലയിൽ കോഹ്ലി ഇന്ത്യയെ നയിച്ചത്.