ഈ വര്‍ഷം 20 ലക്ഷം പേര്‍ ഹജ്ജിനെത്തും

single-img
15 August 2017

മക്ക: ഈ വര്‍ഷം 20 ലക്ഷം ഹാജിമാരെയാണ് ഹജ്ജിനു പ്രതീക്ഷിക്കുന്നത്. ഇവരെ സഹായിക്കാന്‍ 1,38,000 പേരെ വിവിധ വിഭാഗത്തിനു കീഴില്‍ നിയോഗിച്ചിട്ടുണ്ട്. സൗദി ഹജ്ജ് മന്ത്രാലയം മാത്രം 95,000 പേരെ നിയമിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലേഹ് ബന്ദാന്‍ അറിയിച്ചു. പുരുഷന്മാരും സ്ത്രീകളും ഇവരില്‍പ്പെടും. ഇതോടൊപ്പം നിരവധി സന്നദ്ധസേവകരും സ്‌കൗട്ടുകളും ഹാജിമാരുടെ സേവനത്തിനെത്തും.

മക്ക അമീറും കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഹാജിമാര്‍ക്ക് മികച്ച സേവനമൊരുക്കാനുള്ള ഹജ്ജ് പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. ഇറാനികളെന്നോ ഖത്തറികളെന്നോ ഉള്ള വിവേചനമേതുമില്ലാതെ ലോകത്തിന്റെ എല്ലാദിക്കില്‍നിന്നുമെത്തുന്ന തീര്‍ഥാടകര്‍ക്കും മികച്ച സേവനം നല്‍കാന്‍ സൗദി ഭരണാധികാരികള്‍ നിര്‍ദേശം നല്‍കിയതായി ബന്ദാന്‍ പറഞ്ഞു.

അതേസമയം വിശുദ്ധ ഹജജ് കര്‍മത്തിന് ഭംഗം വരുത്തും വിധം ആരുടെയെങ്കിലും ഭാഗത്തുനിന്ന് നീക്കമുണ്ടായാല്‍ ശക്തമായി നേരിടുമെന്നും മന്ത്രി അറിയിച്ചു. വിദേശത്തുനിന്ന് പതിനേഴ് ലക്ഷം തീര്‍ഥാടകരും സൗദിക്കകത്തുനിന്ന് 2.11 ലക്ഷം പേരും ഹജ്ജ്കര്‍മം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്നവരെ സേവിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി.