അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രക്ക് യോഗ്യതയില്ലെന്ന് ഫെഡറേഷന്‍: കേന്ദ്രകായിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി

single-img
26 July 2017

ന്യൂഡല്‍ഹി: പി.യു.ചിത്രയ്ക്ക് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ചിത്രയെ ഒഴിവാക്കിയതിനെക്കുറിച്ച് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് നല്‍കിയ വിശദീകരണ റിപ്പോര്‍ട്ടിലാണ് ഫെഡറേഷന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയതുകൊണ്ട് മാത്രം ഒരു അത്‌ലറ്റിനെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയുടെ പ്രകടനം നിലവാരമുള്ളതായിരുന്നില്ല. 1,500 മീറ്ററില്‍ 4.28 സെക്കന്റുകൊണ്ടാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വച്ച് പ്രകടനം വിലയിരുത്തിയാല്‍ ട്രെയല്‍സിന്റെ നിലവാരത്തിലെ ഈ പ്രകടനം എത്തുന്നുള്ളൂവെന്നാണ് ഫെഡറേഷന്റെ കണ്ടെത്തല്‍. താരങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ കണ്ടെത്തിയതെന്നും ഫെഡറേഷന്‍ വ്യക്തമാക്കുന്നു.

പി യു ചിത്രയെ ഒഴിവാക്കിയത് കേരളത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, എം ബി രാജേഷ് എം പി ഉള്‍പ്പെടെ ഇതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. വിഷയം ഉന്നയിച്ച് മുഖ്യമന്ത്രിയും എം ബി രാജേഷും കേന്ദ്ര കായിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചിത്രയെ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു കായിക മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ അതിനെ തകിടം മറക്കുന്ന വിധത്തിലാണ് ചിത്രയെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന് നല്‍കിയത്.