സൗദിയില്‍ നിതാഖത്ത് പരിഷ്‌ക്കരിക്കുന്നു: തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ തരംതിരിക്കും

single-img
18 July 2017

സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന നിതാഖത്ത് പരിഷ്‌കരിക്കുന്നു. സ്വദേശി വത്കരണത്തിന്റെ തോത് വര്‍ധിപ്പിച്ചും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ പുതുതായി തരംതിരിച്ചുമാണ് നിതാഖത്ത് പരിഷ്‌ക്കരിക്കുന്നത്. പുതിയ നിതാഖത്ത് സെപ്റ്റംബര്‍ മൂന്ന് (ദുല്‍ഹജ്ജ് 12) മുതല്‍ പ്രബല്യത്തില്‍ വരുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.

വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെയും അടിസ്ഥാനത്തില്‍ തൊഴില്‍ വിപണി മെച്ചപ്പെടുത്തുക, സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക, സ്ത്രീകളുടെ നിയമനം ഊര്‍ജ്ജിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നിതാഖത്ത് പുതിയഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. നിലവില്‍ അഞ്ചുവിഭാഗങ്ങളിലായുള്ള രാജ്യത്തെ സ്ഥാപനങ്ങളെ ഏഴ് വിഭാഗമായി പുനര്‍ നിര്‍ണയിക്കും. ഇടത്തരം, ചെറുകിട വിഭാഗങ്ങള്‍ നേരത്തെ മൂന്ന് വിഭാഗങ്ങളായിരുന്നു.

ഇത് അഞ്ചായി മാറുന്നതാണ് പ്രധാന മാറ്റം. ഇടത്തരം സ്ഥാപനങ്ങളെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് എ.ബി.സി വിഭാഗങ്ങളാക്കിയും ചെറുകിട സ്ഥാപനങ്ങളെ എ.ബി ഗണങ്ങളാക്കിയുമാണ് പുതുതായി തരം തിരിക്കുക. നിലവില്‍ വന്‍കിട കമ്പനികള്‍, ഭീമന്‍ കമ്പനികള്‍ എന്നത് മാറ്റമില്ലാതെ തുടരും. ഓരോ ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും വിവിധ അനുപാതത്തില്‍ സ്വദേശികളുടെ ശതമാനവും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. സ്വദേശിവത്കരണ തോത് അറിയാന്‍ സ്ഥാപന ഉടമകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള www.nitaqat.msld.gov.sa എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും മന്ത്രാലയ വക്താവ് അഭ്യര്‍ഥിച്ചു.