ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമവുമായി കുവൈത്ത്; ആശങ്ക വിതച്ച് ഇറാന്‍ യുദ്ധകപ്പലുകള്‍ ഒമാന്‍ തീരത്ത്

single-img
12 June 2017

ദുബായ്: നയതന്ത്രബന്ധം വിച്ഛേദിച്ച ഗള്‍ഫ് രാജ്യങ്ങളുമായി ഖത്തര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹ്. സഹോദര രാജ്യങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ ഖത്തര്‍ മനസിലാക്കുന്നുവെന്നും കുവൈത്ത് വിദേശകാര്യമന്ത്രി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ ഫലം കാണുമെന്നു പ്രത്യാശ പ്രകടിപ്പിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി മേഖലയില്‍ എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ എത്രയും പെട്ടെന്ന് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ച പിന്നിടുന്ന ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീറിന്റെ നേതൃത്വത്തിലാണ് സജീവമായ ശ്രമങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി സൗദി അറേബ്യ, യുഎഇ ഭരണാധികാരികളുമായും ഖത്തര്‍ അമീറുമായും കുവൈത്ത് ഭരണാധികാരി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉടന്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹ് മുന്നോട്ട് വയ്ക്കുന്നത്. അതിനിടെ നയതന്ത്രബന്ധം വിച്ഛേദിച്ച രാജ്യങ്ങളിലെ പൗരന്‍മാരെ രാജ്യത്ത് തുടരാന്‍ അനുവദിക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കി. ഇവരെ നിര്‍ബന്ധിച്ച് തിരിച്ചയക്കില്ല.

അതേസമയം ചില ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ചു ഖത്തറിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോറോളം അന്തരാഷ്ട്ര മനുഷ്യവകാശ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഉപരോധത്തെ തുടര്‍ന്ന് സൗദി, യു എ ഇ, ബഹ്‌റൈന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ കഴിയുന്ന ഏഴായിരത്തോളം വരുന്ന ഖത്തരി കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്ക് പരാതി നല്‍കിയത്.

ഇതിനിടെ, ഇറാന്റെ ആല്‍ബോര്‍സ്, ബുഷഹര്‍ എന്നീ യുദ്ധ കപ്പലുകള്‍ ഒമാന്‍ തീരത്ത് പട്രോളിംഗ് നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മേഖലയില്‍ നേരിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഒമാന്‍ തീരം വഴി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കു ഗള്‍ഫ് ഏദന്‍ ഭാഗത്ത് നങ്കൂരമിടാനാണ് കപ്പലുകള്‍ പദ്ധതിയിടുന്നതെന്നാണ് വിവരം. എന്നാല്‍ പതിവ് പട്രോളിംഗിന്റെ ഭാഗമായാണ് യുദ്ധക്കപ്പലുകള്‍ ഒമാന്‍ തീരത്തെത്തിയത് എന്നാണ് സൂചന. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍ കരുതലുകളുടെ ഭാഗമായാണ് കപ്പലുകള്‍ പട്രോളിംഗ് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.