ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ദേശീയ ഫുട്ബോള്‍ താരം സി.കെ. വിനീതിന് സംസ്ഥാന സർക്കാർ ജോലി നൽകും
തിരുവനന്തപുരം: ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട ഫുട്ബോള്‍ താരം സി.കെ. വിനീതിന് ജോലി തിരിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനൊട് ആവശ്യപ്പെടുമെന്ന് കായികമന്ത്രി എ. സി . മൊയ്തീന്‍. കേന്ദ്രം ഈ ആവശ്യം പരിഗണിച്ചില്ലങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിനീതിന് ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. 2012ല്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ എജീസ് ഓഫിസിലെ ഓഡിറ്ററായി ജോലിയില്‍ പ്രവേശിച്ചതാണു വിനീത്.
ഫുട്ബോള്‍ താരം വിനീതിനെ ബുധനാഴ്ചയാണ് ഏജീസ് ഓഫിസില്‍നിന്ന് പിരിച്ചുവിട്ടത്. മതിയായ ഹാജര്‍ ഇല്ലാത്തതിനാലാണ് നടപടി എന്നായിരുന്നു വിശദീകരണം. അക്കൗണ്ട് ജനറല്‍ ഓഫീസിന്റെ തിരുവനന്തപുരം വിഭാഗത്തില്‍ ഓഡിറ്ററായിരുന്നു വിനീത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ സ്ഥിരാഗംമാണ് വിനീത്. ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിക്കുന്നുണ്ട്. ഈയിടെ കഴിഞ്ഞ ഐലീഗില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു ഇദ്ദേഹം.