മുഹമ്മദ് ഷമിക്ക് സോഷ്യല്‍ മീഡിയയില്‍ മതമൗലിക വാദികളുടെ ആക്രമണം;ഹിജാബ് ധരിക്കാതെ സ്ലീവ് ലെസ് ഗൗൺ ധരിച്ച ഭാര്യയുടെ ഫോട്ടോയെ ചൊല്ലിയാണു സൈബര്‍ ആക്രമണം
ഭാര്യ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഫെയ്‌സ്ബുക്കില്‍ മതമൗലിക വാദികളുടെ ആക്രമണം.ഭാര്യ തട്ടമിട്ടില്ലെന്നും സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചു എന്നതുമായിരുന്നു പലരുടേയും പ്രശ്‌നം. ഭാര്യ ഹസിൻ ജഫാനും മകൾക്കുമൊപ്പമുള്ള ഫോട്ടോയാണ് ഷമി ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്. എന്നാൽ ഭാര്യ ഹിജാബ് ധരിച്ചിട്ടില്ലെന്ന കുറ്റമായിരുന്നു ഒരു വിഭാഗം ആരാധകർ ആ ഫോട്ടോയിൽ കണ്ടെത്തിയത്. എന്നാൽ ഹിജാബിന്‍റെ പേരിൽ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ മറ്റൊരു വിഭാഗം സോഷ്യൽ മീഡിയയിൽ പ്രതികരണവുമായെത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചിരിക്കുന്ന ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള ചിത്രം ഷമി പോസ്റ്റ് ചെയ്തത്. ചിത്രം ഒരുപാടുപേര്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ ചിലര്‍ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ഹസിന്റെ ഗൗണിന് കൈയില്ലാത്തതാണ് പലര്‍ക്കും പ്രശ്‌നമായത്. ഹസിന്‍ ഒരു ഹിജാബ് ധരിക്കേണ്ടതായിരുന്നുവെന്ന് ചിലര്‍ പറഞ്ഞു. ഭാര്യ ഇസ്ലാം മതവിശ്വാസി തന്നെയാണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഭാര്യ ഇങ്ങിനെ ശരീരം തുറന്നുകാട്ടുന്ന വസ്ത്രം ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ എന്നായിരുന്നു മറ്റ് ചിലര്‍ക്ക് അറിയേണ്ടിയുരുന്നത്.
The comments are really really Shameful.
Support Mohammed Shami fully.
There are much bigger issues in this country. Hope sense prevails. pic.twitter.com/dRJO5WfOgU— Mohammad Kaif (@MohammadKaif) December 25, 2016
അതേസമയം ഷമിയ്ക്ക് പൂര്‍ണപിന്തുണ നല്‍കിക്കൊണ്ട് മുഹമ്മദ് കൈഫ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫോട്ടോക്ക് താഴെ നിലവാരമില്ലാത്ത കമന്റുകള്‍ എഴുതുന്നത് നാണം കെട്ട പരിപാടിയാണെന്നും രാജ്യത്ത് നടക്കുന്ന വലിയ വലിയ പ്രശ്‌നങ്ങളൊന്നും പറയാതെ നിസ്സാരകാര്യങ്ങളെ പെരുപിച്ചുകാണിക്കുന്നവര്‍ അല്പം വിവേകം കാണിക്കൂ എന്നും കൈഫ് ആവശ്യപ്പെട്ടു. മുട്ടിനേറ്റ പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന ഷമി ഇപ്പോള്‍ വിശ്രമത്തിലാണ്.