സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഡീ കോക്ക്, ഇനി ലക്ഷ്യം കോഹ്ലിയിലേക്ക്

single-img
1 October 2016

de-kock

സെഞ്ചൂറിയന്‍: ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഡീ കോക്ക്. 23-ാം വയസില്‍ പതിനൊന്ന് സെഞ്ചുറി തികച്ച ഡീ കോക്ക് സച്ചിന്റെ റെക്കോര്‍ഡിനെയാണിപ്പോള്‍ മറി കടന്നിരിക്കുന്നത്. 23 വയസിനുള്ളില്‍ 13 ഏകദിന സെഞ്ചുറി കുറിച്ചിട്ടുള്ള വിരാട് കോഹ്ലി മാത്രമാണ് ഇനി ഡീ കോക്കിന്റെ മുമ്പിലുള്ളത്.

ഡീ കോക്കിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ഓസീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം 14.3 ഓവര്‍ ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 113 പന്തില്‍ 178 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്.

സെഞ്ചുറിയുടെ കാര്യത്തില്‍ ഡീ കോക്ക് പല റെക്കോര്‍ഡുകളും തിരുത്തിയെഴുതുകയും ചെയ്തു. ഓസ്ട്രേലിയക്കെതിരെ നേടിയ സെഞ്ചുറി ഡീ കോക്കിന്റെ പതിനൊന്നാം സെഞ്ചുറിയാണ്. 65 മത്സരങ്ങളില്‍ നിന്നാണ് ഡീ കോക്ക് ഈ നേട്ടം കൈവരിച്ചത്. 66 മത്സരങ്ങളില്‍ 11 സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെതന്നെ ഹാഷിം അംഗലയുടെ റെക്കോര്‍ഡ് ഇതോടെ ഡീ കോക്ക് മറികടന്നു.

ദക്ഷിണാഫ്രിക്കക്കാരന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറെന്ന നേട്ടവും ഇന്നലത്തെ ഇന്നിംഗ്സോടെ ഡീ കോക്കിന് സ്വന്തമായി. ഗാരി കിര്‍സ്റ്റന്റെ 188 റണ്‍സാണ് ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.