ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് തുടർച്ചയായി രണ്ടാം തവണയും ബാലണ്‍ ഡി ഓര്‍
പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് തുടർച്ചയായി രണ്ടാം തവണയും ബാലണ്‍ ഡി ഓര്‍. 2014ലെ ബാലണ്‍ ഡി ഓര്‍ നേടിയ ക്രിസ്റ്റിയാനോയുടെ മൂന്നാമത്തെ പുരസ്കാരമാണിത്. ഇതിനുമുമ്പ് 2008ലും 2013ലും റൊണാള്‍ഡോയെ തേടി ബാലണ്‍ ഡി ഓര്‍ പുരസ്കാരം എത്തിയിരുന്നു.
അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെയും ജര്‍മ്മനിയുടെ മാനുവല്‍ ന്യൂയറിനെയും പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്കാരത്തിന് അര്‍ഹനായത്. ക്രിസ്റ്റിയാനോയ്ക്ക് 37.66 ശതമാനം വോട്ടും മെസ്സിക്ക് 15.76 ശതമാനം വോട്ടും ന്യൂയര്‍ക്ക് 15.72 ശതമാനം വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ രണ്ടാമതായ ലയണല്‍ മെസ്സി തന്നെയാണ് ഇത്തവണയും റണ്ണറപ്പ്.
ഒരിക്കല്‍ കൂടി ഈ പുരസ്‌കാരം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലോകചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറാവുകയാണ് തന്റെ ലക്‌ഷ്യമെന്നും റൊണാള്‍ഡോ പറഞ്ഞു. ഇതിനായി ഓരോ ദിവസവും തന്റെ കളി മെച്ചപ്പെടാത്താനായിരിക്കും ഇനി ശ്രമമെന്നും പുരസ്‌കാരദാനച്ചടങ്ങില്‍ റൊണാള്‍ഡോ പറഞ്ഞു.