ഒടുവിൽ അര്‍ജന്റീന ജര്‍മനിയോട് ലോകകപ്പിലെ പരാജയത്തിന് കണക്കുതീര്‍ത്തു
ഡ്യൂസല്‍ഡോര്‍ഫ്: ലോകകപ്പ് ഫൈനലില്‍ പരിക്ക്മൂലം പുറത്തിരുന്ന ഏഞ്ചല്‍ ഡി മാരിയയുടെ മികവില്‍ അര്‍ജന്റീന ലോകചാമ്പ്യന്‍ ജര്‍മനിയോട് ലോകകപ്പിലെ പരാജയത്തിന് കണക്കുതീര്‍ത്തു. അതും സൂപ്പര്‍താരം ലയണല്‍ മെസ്സിയെ കൂടാതെ. ജര്‍മനിയിൽ നടന്ന സൗഹൃദമത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളിനാണ് ലോകകപ്പ് റണ്ണറപ്പുകളായ അര്‍ജന്റീന ജര്‍മനിയെ തകര്‍ത്തത് വിട്ടത്. പരിക്ക് ഭേദമായി തിരിച്ചെത്തി ഒരു ഗോള്‍ നേടിയ ഡി മരിയയാണ് മറ്റ് മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കിയതും.
ഡി മരിയയുടെ പാസില്‍ നിന്നാണ് ഇരുപതാം മിനിറ്റില്‍ സര്‍ജിയോ അഗ്യുറോ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. ഡി മരിയ നല്‍കിയ മറ്റൊരു പാസില്‍ നിന്ന് മനോഹരമായ ഒരു വോളിയിലൂടെ 40-ാം മിനിറ്റില്‍ എറിക് ലാമെല അര്‍ജന്റീനയുടെ ലീഡുയര്‍ത്തി. 47 -ാം മിനിറ്റില്‍ ഡി മരിയയുടെ സഹായത്താൽ ഫെഡറിക്കോ ഫെര്‍ണാണ്ടസാണ് ഹഡ്ഡെറിലൂടെ മൂന്നാം ഗോള്‍ വലയിലാക്കിയത്. മൂന്നു മിനിറ്റിനുള്ളില്‍ ജര്‍മന്‍ ദുരന്തം പൂര്‍ത്തിയാക്ക ഒടുവില്‍ ഡി മരിയയും ലക്ഷ്യം കണ്ടു.
52-ാം മിനിറ്റില്‍ ആന്ദ്രെ ഷുര്‍ളെയും 78-ാം മിനിറ്റല്‍ ലോകകപ്പില്‍ വിജയഗോള്‍ നേടിയ ഗോട്‌സെയും ഓരോ ഗോള്‍ മടക്കിയെങ്കിലും ജര്‍മനിക്ക് തിരിച്ചുവരാന്‍ പിന്നീട് ഏറെ സമയം ബാക്കിയില്ലായിരുന്നു. ഗ്യാലറിയില്‍ ലോകകപ്പിലെ ഹീറോകളായിരുന്ന മിറോസ്ലാവ് ക്ലോസെ, ഫിലിപ്പ് ലാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജര്‍മനിയുടെ ഞെട്ടുന്ന തോല്‍വി.