ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ബ്രസീലിന് ജയം(3-1)
സാവോ പോളോ: ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് ക്രൊയേഷ്യക്കെതിരെ തകര്‍പ്പന്‍ ജയം(3-1). ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ രണ്ട് ഗോളും ഓസ്കാര്‍ ഗോളും നേടി.
ബ്രസീലിന്റെ മെര്‍സിലോയുടെ സെല്‍ഫ് ഗോളിൽ ലോകകപ്പിന്‍റെ ആദ്യ ഗോള്‍ നേടിയത് ക്രൊയേഷ്യയായിരുന്നു. ആദ്യം ബ്രസീല്‍ ഒന്ന് വിറച്ചു, പിന്നീട് ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ നെയ്മര്‍ അടിച്ച ലോഗ് ഷോട്ട് ക്രൊയേഷ്യന്‍ ഗോളിയേയും മറികടന്ന് വലയിലെത്തി. ക്രോയേഷ്യയുടെ ലൂക്കാ മോട്രിച്ചിനെ ഇടിച്ചിട്ടതിന് നെയ്മര്‍ക്ക് മഞ്ഞകാര്‍ഡ് കിട്ടിയെങ്കിലും തന്റെ ആദ്യ ലോകകപ്പില്‍ നെയ്മര്‍ ബ്രസീലിന്റെ രക്ഷകനായി.
രണ്ടാം പകുതിയില്‍ 71-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി നെയ്മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. കളിയുടെ 91-ാം മിനിറ്റില്‍ ഓസ്കാര്‍ മറ്റൊരു ഗോളിലൂടെ ബ്രസീല്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി ജയം ഉറപ്പിക്കുകയായിരുന്നു.
സാവോ പോളോയിലെ കൊറിന്ത്യന്‍സ് അരീനയിൽ ഇന്ത്യന്‍ സമയം രാത്രി 11.45 ഓടെ (പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.15) ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. സാംബ താളത്തിനൊപ്പം ബ്രസീലിന്റെ തനത് സംസ്‌കാരവും പ്രകൃതി വൈവിധ്യവും നിറഞ്ഞു നിന്ന ഉദ്ഘാടന ചടങ്ങിന് ആയിരക്കണക്കിന് ആരാധകരാണ് സാക്ഷിയായത്. 600 കലാകാരന്മാര്‍ അവതരിപ്പിച്ച പരിപാടികളോടെയാണു ചടങ്ങിന് ആരംഭംകുറിച്ചത്.