മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു
പാരീസ്: മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. കളിമൺകോർട്ടിൽ തുടർച്ചായ മൂന്നാം തവണയാണ് ഷറപ്പോവ ഫൈനൽ ഉറപ്പിക്കുന്നത്. ആവേശകരമായ സെമി പോരാട്ടത്തില്‍ കാനഡയുടെ യൂജിന്‍ ബുച്ചാര്‍ഡിനെ കീഴടക്കിയാണ് ഷറപ്പോവയുടെ ഫൈനലിലേക്കുള്ള കുതിപ്പ് (4-6, 7-5, 6-2).
ആദ്യസെറ്റ് 4-6 എന്ന സ്‌കോറിന് നഷ്ടപ്പെടുത്തിയ റഷ്യന്‍താരം അടുത്ത രണ്ടുസെറ്റുകളിലും വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. റുമാനിയയുടെ നാലാം സീഡ് സിമോണ ഹാലെപ്പിനെ ഷറപ്പോവ ഫൈനലില്‍ നേരിടും. ജർമ്മനിയുടെ ആന്ദ്രേയ പെട്രോവിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിമോണ ഹാലപ്പ് തന്റെ ആദ്യ ഗ്രാൻഡ്സ്ളാം ഫൈനൽ ഉറപ്പിച്ചത്. ഒന്നര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ 6-2,7-6നാണ് ഹാലെപ്പിന്റെ ജയം.
പുരുഷ സിംഗിള്‍സ് സെമിയില്‍ വെള്ളിയാഴ്ച ലോക ഒന്നാം നമ്പറും എട്ടുതവണ ചാമ്പ്യനുമായ സ്‌പെയിനിന്റെ റാഫേല്‍ നഡാല്‍ ബ്രിട്ടന്റെ ആന്‍ഡി മറേയെ നേരിടും. മറ്റൊരു സെമിയില്‍ രണ്ടാം സീഡ് സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് 18-ാം സീഡ് ലാത്വിയയുടെ ഏണസ്റ്റ് ഗുല്‍ബിസുമായി ഏറ്റുമുട്ടും.