ഇ.പി.ൽ ലിവര്‍പൂളിന് കിരീട സാധ്യത
ലണ്ടന്‍: കഴിഞ്ഞ ദിവസം നോര്‍വിക്ക് സിറ്റിക്കെതിരേ നടന്ന മത്സരത്തില്‍ 3-2 നു ജയിച്ചതോടെ ലിവര്‍പൂളിന്റെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളൾ കിരീടം സാധ്യതകള്‍ ഇരട്ടിയായത്.അടുത്തയാഴ്‌ച സ്വന്തം തട്ടകത്തിൽ ചെല്‍സിക്കെതിരേ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ലിവര്‍പൂളിനു കിരീടം ഉറപ്പാക്കാം. 1990 ലാണ് അവര്‍ അവസാനം പ്രീമിയര്‍ ലീഗില്‍ ജേതാക്കളാകുന്നത്. മത്സരം തോറ്റാല്‍ ചെല്‍സിയുടെ കിരീട സാധ്യതകള്‍ അവസാനിക്കും. ലിവര്‍പൂളിനു കിരീടത്തില്‍ മുത്തമിടാന്‍ ശേഷിക്കുന്ന മൂന്നു കളികളില്‍നിന്ന് ഏഴു പോയിന്റ് നേടിയാല്‍ മതി. ചെല്‍സിയെ 2-1 നു തോല്‍പ്പിക്കുകയും മാഞ്ചസ്‌റ്റര്‍ സിറ്റിയെ 2-2 നു സമനിലയില്‍ കുരുക്കുകയും ചെയ്‌ത സണ്ടര്‍ലാന്‍ഡ് ലിവര്‍പൂളിന്റെ വഴി സുഗഗമാക്കി.
35 കളികളില്‍നിന്ന് 80 പോയിന്റാണു ലിവര്‍പൂള്‍ സ്വന്തമാക്കിയത്. അത്രയും കളികളില്‍നിന്ന് 75 പോയിന്റ് നേടിയ ചെല്‍സിയാണു രണ്ടാമത്.
33 കളികളില്‍നിന്ന് 71 പോയിന്റ് നേടിയ മാഞ്ചസ്‌റ്റര്‍ സിറ്റി മൂന്നാംസ്‌ഥാനത്തുണ്ട്. ആദ്യ 15 മിനിട്ടില്‍ തന്നെ ലിവര്‍പൂള്‍ രണ്ടു ഗോള്‍ നേടിയിരുന്നു.
54 ാം മിനിട്ടില്‍ ഗാരി കൂപ്പറിലൂടെ നോര്‍വിക് ഒരു ഗോള്‍ മടക്കി. മിനിട്ടുകളുടെ വ്യത്യാസത്തില്‍ റഹിം സ്‌റ്റെര്‍ലിംഗ് രണ്ടാം ഗോളടിച്ചു. കളി തീരാന്‍ 10 മിനിട്ട് ശേഷിക്കേ റോബര്‍ട്ട് സ്‌നോഡ്‌ഗ്രാസിന്റെ ഹെഡര്‍ നോര്‍വിക്കിന് ഒരു ഗോള്‍ കൂടി നേടിക്കൊടുത്തു. സസ്‌പെന്‍ഷനിലായ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, പരുക്കിന്റെ പിടിയിലായ ഡാനിയേല്‍ സ്‌റ്റുറിഡ്‌ജ് എന്നിവരെ കൂടാതെയാണു ലിവര്‍പൂള്‍ കളിക്കാനിറങ്ങിയത്.
സ്വന്തം തട്ടകമായ സ്‌റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരം തോറ്റത് ചെല്‍സി കോച്ച് ഹൊസെ മൗറീഞ്ഞോയ്‌ക്കു കനത്ത തിരിച്ചടിയായി. കോണോര്‍ വിക്‌ഹാമും ഫാബിയോ ബോറീനിയുമാണു സണ്ടര്‍ലാന്‍ഡിനു വേണ്ടി ഗോളടിച്ചത്. സാമുവല്‍ എറ്റുവാണ് ചെല്‍സിക്കു വേണ്ടി ഗോളടിച്ചത്. എറ്റുവിന്റെ ഗോളില്‍ മുന്നിട്ടുനിന്ന ശേഷമാണു ചെല്‍സി തോല്‍വി വഴങ്ങിയത്.