സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസില്‍ നാളെ ബെംഗളുരു പൊലീസിന് മുന്നില്‍ ഹാജരാകുമെന്ന് വിജേഷ് പിള്ള

single-img
16 March 2023

സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസില്‍ നാളെ ബെംഗളുരു പൊലീസിന് മുന്നില്‍ ഹാജരാകുമെന്ന് വിജേഷ് പിള്ള.

കെ.ആര്‍ പുര പൊലീസ് സ്റ്റേഷനിലാകും അഭിഭാഷകനൊപ്പം വിജേഷ് പിള്ള എത്തുക. തനിക്ക് സമന്‍സ് കിട്ടിയിട്ടില്ലെന്നും എന്നാല്‍ പൊലീസ് സ്റ്റേഷനുമായി അഭിഭാഷകന്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത് എന്നും വിജേഷ് പിള്ള പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ സ്വപ്ന സുരേഷ് കെ ആര്‍ പുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഐപിസി 506 (കുറ്റകരമായ ഭീഷണി) വകുപ്പ് ചുമത്തിയാണ് ബെംഗളുരു കൃഷ്ണരാജ പുര പൊലീസ് വിജേഷ് പിള്ളയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് ഇയാളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. വാട്സ്‌ആപ്പ് വഴിയാണ് സമന്‍സ് അയച്ചത്. ഇതിനിടെ വിജേഷ് പിള്ളയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നും ഇയാള്‍ ഒളിവിലാണെന്ന് സംശയിക്കുന്നതായും ബെംഗളുരു പൊലീസ് അറിയിച്ചിരുന്നു.

അതേസമയം ഇന്ന് മഹാദേവപുര എസിപി സ്വപ്ന സുരേഷിന്റെ മൊഴി എടുത്തു. വിജേഷ് പിള്ള താമസിച്ചിരുന്ന സുരി ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത് മഹാദേവപുര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ്. മൊഴിയെടുപ്പ് അര മണിക്കൂറോളം നീണ്ടു. പൊലീസ് സംരക്ഷണം വേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി എന്ന പേരില്‍ സ്വപ്നയെ വിജേഷ് ഭീഷണിപ്പെടുത്തിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. 30 കോടി രൂപ നല്‍കാമെന്നും കൈയ്യിലുള്ള തെളിവുകള്‍ നശിപ്പിച്ച്‌ കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് സ്വപ്നയോട് വിജേഷ് ആവശ്യപ്പെട്ടതെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയതും പൊലീസ് കേസെടുത്തതും. എന്നാല്‍ ഇതിനിടെ വിജേഷ് സ്വപ്നയ്ക്കെതിരെ കേരളത്തില്‍ മാനനഷ്ടക്കേസ് നല്‍കി. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നടത്തിയ അരോപണത്തില്‍ അദ്ദേഹം സ്വപ്നയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സ്വപ്നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം പിന്‍വലിച്ച്‌ സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമാണ് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ താന്‍ മാപ്പു പറയില്ലെന്നാണ് ഉടുവിലായി സ്വപ്ന പ്രതികരിച്ചത്. മാപ്പ് പറയണമെങ്കില്‍ ഒരിക്കല്‍ കൂടി ജനിക്കണമെന്നാണ് മൊഴി നല്‍കി പുറത്തുവന്ന ശേഷം സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്.