സജി ചെറിയന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശന്‍

single-img
3 January 2023

കൊച്ചി: സജി ചെറിയന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശന്‍. സജി ചെറിയാന്‍ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഭരണഘടനയെ അവഹേളിച്ചു. വീണ്ടും മന്ത്രിയാവുന്നതില്‍ ധാര്‍മികമായ പ്രശ്നമുണ്ട്. ഇതിന്റെ യുക്തി എന്താണ്. സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകാന്‍ എന്ത് മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗത്തോട് പാര്‍ട്ടി യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇപ്പോള്‍ നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യമാണ്. പ്രതിപക്ഷം സംഭവത്തില്‍ പ്രതിഷേധിക്കും. പ്രതിഷേധ രീതി പിന്നീട് തീരുമാനിക്കും. നിയമപരമായ വഴികള്‍ തേടും. സത്യപ്രതിജ്ഞയില്‍ പ്രതിപക്ഷം പങ്കെടുക്കില്ല. യുഡിഎഫ് നേതാക്കള്‍ ബഹിഷ്കരിക്കും. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. പലപ്പോഴും ബിജെപി നേതാക്കള്‍ തന്നെ ഇടനിലക്കാരാവാറുണ്ട്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പാവുന്നത് ആദ്യമല്ല. ഇതൊക്കെ പല തവണ കണ്ടതാണെന്നും സതീശന്‍ പറഞ്ഞു.

സജി ചെറിയാന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ആശങ്ക ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച്‌ അറിയിച്ചിട്ടുണ്ട്. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്നും തന്റെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സജി ചെറിയാന്‍ പ്രതികരിച്ചത്. ആറുമാസം മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യം സംരക്ഷിക്കാനാണ്. തന്റെ പേരില്‍ എവിടെയും കേസില്ല. ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും കേസില്ല. പോലീസ് ആറുമാസം അന്വേഷിച്ച്‌ കഴമ്ബില്ലെന്ന് കണ്ടെത്തിയ കേസാണ്. കോടതിയില്‍ തടസ്സവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.