വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ മാര്‍ച്ച് സംഘർഷം; ആര്‍ ശ്രീലേഖയെ പ്രതി ചേര്‍ത്തു

ബിജെപിയുടെ വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ മുന്‍ ഡിജിപിയും വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ആര്‍ ശ്രീലേഖയെ പ്രതി ചേര്‍ത്തു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലേഖയെ പ്രതി ചേര്‍ത്ത് വട്ടിയൂര്‍ക്കാവ് പൊലീസ് നെടുമങ്ങാട് കോടതിയില്‍ പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയത്. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മാര്‍ച്ചില്‍ ‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’ എന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. ഇത് ആര്‍ ശ്രീലേഖ ഏറ്റുവിളിച്ചതാണ് വിവാദമായത്. കേരളാ പൊലീസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഡിജിപിയായിരുന്ന ശ്രീലേഖ മുന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ തന്നെ തെരുവില്‍ മുദ്രാവാക്യം വിളിച്ചതിനെതിരെ സിപിഎം രംഗത്തുവന്നിരുന്നു.
വട്ടിയൂര്‍ക്കാവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് അടക്കമുള്ളവരാണ് ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് ശ്രീലേഖയെ കേസില്‍ പ്രതി ചേര്‍ത്തത്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയാണ് ആര്‍ ശ്രീലേഖ മഴയെ പോലും അവഗണിച്ച് മുദ്രാവാക്യം മുഴക്കിയത്.
കേസില്‍ ആദ്യ ഘട്ടത്തില്‍ അഞ്ചു പ്രതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ കണ്ടാലറിയുന്ന 50 പേര്‍ക്കുമെതിരെയുമാണ് കേസെടുത്തത്. ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായ പശ്ചാത്തലത്തില്‍ ശ്രീലേഖയെ അഞ്ചാം പ്രതിയാക്കിയും ആശാനാഥിനെ ആറാം പ്രതിയാക്കിയുമാണ് വട്ടിയൂര്‍ക്കാവ് പൊലീസ് നെടുമങ്ങാട് കോടതിയില്‍ പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയത്.


