സിദ്ദിഖ് കാപ്പന്‍റെ ജാമ്യപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് യുപി സര്‍ക്കാര്‍

single-img
6 September 2022

ദില്ലി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ ജാമ്യപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് യുപി സര്‍ക്കാര്‍.

സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായും കാമ്ബസ് ഫ്രണ്ടുമായും അടുത്ത ബന്ധമെന്ന് യുപി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന് തുര്‍ക്കിയിലെ അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സിദ്ദിഖ് കാപ്പന്‍ തേജസ് ദിനപത്രത്തില്‍ പ്രവര്‍ത്തിച്ചതാണ് പോപ്പുലര്‍ ഫ്രണ്ടുമായുുള്ള ബന്ധത്തിന് ഒരു തെളിവായി യുപി സര്‍ക്കാര്‍ വിശദീകരിക്കുന്നത്. അറസ്റ്റിലാകുമ്ബോള്‍ സിദ്ദിഖ് കാപ്പന്‍റെ കൈവശം തേജസ് പത്രത്തിന്‍റെ രണ്ടു ഐഡി കാര്‍ഡുകളും വാഹനത്തില്‍ ചില ലഘുലേഖകളും ഉണ്ടായിരുന്നു. കാപ്പന്‍റെ അക്കൗണ്ടില്‍ എത്തിയ 45000 രൂപയ്ക്ക് വിശദീകരണം കിട്ടിയില്ലെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കുന്നത്.

തനിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും പിഎഫ്‌ഐ പണം നല്‍കിയെന്നത് ആരോപണം മാത്രമാണെന്നും കാപ്പന് വേണ്ടി ഹാജറായ അഭിഭാഷകന്‍ കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. പിഎഫ്‌ഐ നിരോധിതസംഘടനയല്ലെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ മറ്റ് രണ്ട് പേര്‍ കലാപക്കേസുകളില്‍ പ്രതികളാണെന്ന് യുപി സര്‍ക്കാരും വാദിച്ചിരുന്നു. ഒരാള്‍ ദില്ലി കലാപക്കേസിലും മറ്റൊരാള്‍ ബുലന്ദ് ഷെര്‍കേസിലും പ്രതിയാണെന്നാണ് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതോടെയാണ് കേസില്‍ യുപി സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചത്.

കാപ്പന്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലക്നൌ ബെഞ്ച് തള്ളിയിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാഥ്‍റാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളിയത്. കുറ്റപത്രം പരിശോധിക്കുമ്ബോള്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് ബോധ്യപ്പെടുന്നതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പിടിയിലായ മറ്റ് പ്രതികള്‍ക്കൊപ്പം സിദ്ദിഖ് കാപ്പന്‍ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹാഥ്റാസില്‍ സമാധാനം തകര്‍ക്കാന്‍ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന്‍ 22 മാസമായി ജയിലില്‍ തുടരുകയാണ്.